Monday, September 27, 2010

വേദന

അലകളില്‍ ആടിയുലയുന്ന
മരവിപ്പിന്റെ തോണിയില്‍
കാഴ്ചകള്‍ മങ്ങുന്നു.
എന്റെ ഇന്നലെകള്‍
തേഞ്ഞു പോകുന്നു...

പനിനീര്‍പ്പൂവുമായുള്ള
പ്രണയത്തില്‍ ,
അടിയില്‍ പതിയിരുന്ന
മുള്ളുകള്‍ ഞാന്‍
കാണാതെ പോയീ !

പകരുക നീ
എന്നാത്മാവില്‍
വേദനയുടെ പാനീയം.
ഞാനതു നുകരട്ടെ.

നിന്റെ സാന്ത്വനത്തേക്കാള്‍ ,
നിന്റെ ചുംബനത്തേക്കാള്‍
മധുരമാം വേദന.

Tuesday, July 13, 2010

"ഒരുങ്ങിയിരിക്കുക...."

ഭൂമി കറങ്ങുന്നുണ്ട്,
ഋതുക്കള്‍ വന്നു മടങ്ങുകയും...
കിഴക്കുദിച്ചു പടിഞ്ഞാറ്
എരിഞ്ഞമരുമ്പോള്‍
സൂര്യനൊരു പദം
ചൊല്ലുന്നുണ്ട്‌ ;
"ഒരുങ്ങിയിരിക്കുക..."
ജീവനെ ഇരുട്ടിലേക്കെറിഞ്ഞു
കാലമുഖത്തൊരു ചിരിയും.
ഓരോ ഒരുക്കവും മരണത്തിനായി,
അല്ലെങ്കില്‍ വറുതിയുടെ നാളുകളെ
എതിരിടാന്‍
പുക പടലങ്ങള്‍ ,
ഓസോണ്‍ പാളികളെ
ഞെരിക്കുന്നുണ്ട് .
എന്റെ ആവലാതികളില്‍
കാലംതെറ്റി പൂത്ത കർണ്ണികാരവും  
വഴിമാറിപ്പോയ 
കാലവര്‍ഷത്തെയോര്‍ത്തൊരു നെടുവീര്‍പ്പും
കാര്‍മേഘമില്ലാത്ത ആകാശവും
തോരാതെ പെയ്യാത്ത മഴയും.
പച്ചകളെ തകിടം മറിച്ചു
തലങ്ങും വിലങ്ങും വീശുന്ന തീക്കാറ്റ്,
എന്റെയും നിന്റെയും
മജ്ജയുരുക്കുന്ന രാപ്പകലുകള്‍
ഇന്നും,
പടിഞ്ഞാറന്‍ കോണില്‍
കത്തിയെരിഞ്ഞ സൂര്യന്‍
ആവര്‍ത്തിക്കുന്നുണ്ട് ;
"ഒരുങ്ങിയിരിക്കുക...."

കവിത വരുന്നത്...

രാത്രി വിളിയില്‍
ചങ്ങാതിയുടെ സ്വരത്തില്‍
കവിതയില്ലായ്മയുടെ പരിഭവം.
കെട്ട ഉറക്കത്തെ
പുറം കാല്‍ കൊണ്ടടിച്ചു
പായ ചുരുട്ടി
എഴുത്ത് മുറിയിലേക്ക്...
കാട്ടുചേമ്പുകള്‍ക്കിടയില്‍ നിന്നും
ആരോഗ്യ സംരക്ഷണത്തെ കുറിച്ച്
നാളെയിലേക്ക് കരുതേണ്ട
പ്ലക്കാര്ഡുകളെ കുറിച്ച്
എലികളുടെ സംവാദം...
ഭക്ഷണത്തിലെ മായം
അധിനിവേശക്കെണിയെന്ന് ...
പുതു വിഭവങ്ങള്‍ വഴി
രോഗം ഉത്പാദിപ്പിച്ചു
കിടക്കകള്‍ നിറക്കുന്നതിനെതിരെ
പ്രമേയം.
കടലാസും പേനയും
തമ്മിലിണങ്ങാന്‍ മടിച്ചു ,
കോട്ടുവായിട്ടു...
ചങ്ങാതിയുടെ അടുത്ത വിളിയില്‍
റോംഗ് നംബറെന്നു ചൊല്ലി
പായ നിവര്‍ത്തി ...

Tuesday, July 6, 2010

'രാജ്യദ്രോഹി'

തലയില്‍ മുണ്ടിട്ടു
പീടികവരാന്തയില്‍
കാല്‍ വയ്ക്കുമ്പോള്‍
ആള്‍കൂട്ടം അടക്കംപറഞ്ഞു,
രാജ്യ ദ്രോഹി .

എന്റെ മതത്തെ ദത്തെടുത്തവര്‍ ,
ഭരണം പണിയാന്‍ ഇറങ്ങിതിരിച്ചവര്‍
എന്നെ കളങ്കപ്പെടുത്തി ,
പലതായി വ്യഖ്യാനിച്ച്
കലാപം പണിയുന്നു.

എന്റെ ചുവരില്‍
അത്തറു പൂശി
ഭൂമിയില്‍ തിമിരം പണിയുന്നു.
എന്റെ ഗന്ധവും,
നിറവും ,നാമവും
അവരുടെ നിഴല്‍ വീണു കെട്ടു പോകുന്നു.

തെരുവില്‍
പകച്ചും ഭയന്നും
ചുരുങ്ങിയ ഞാന്‍
പിന്നെയും ഉള്ളിലേക്കു ചുരുങ്ങി
ലോകത്തെ ശപിച്ചു .

നിസ്സഹായതയോടെ നടക്കുമ്പോള്‍
എനിക്ക് നേരെ ചൂണ്ടിയ വിരലുകള്‍ ,
പാഞ്ഞടുത്ത കാലുകള്‍ ...

ബോധം മറയുമ്പോഴും
ചെവിയില്‍ മുഴങ്ങി
'രാജ്യദ്രോഹി...'

അമ്മ

രാമഴയുടെ അദൃശ്യ പെയ്ത്തില്‍
അമ്മയുടെ മണം.
അടുക്കളയില്‍
ശ്രാദ്ധമൂട്ടിനായി തിരക്ക്.
വടക്കേ പാടം പുഴയായി.
ഇരുട്ടിലൂടെ തോണി...

മുനിഞ്ഞു കത്തുന്നത് അമ്മയോ?

അഴയില്‍ മഴയില്‍ ചീര്‍ത്ത ജാക്കറ്റ്.
ആ മണം
കാച്ചിയ എണ്ണയുടെ ,
ചന്ദനത്തിന്റെ ,
പോണ്ട്സ് പൌഡറിന്റെ ....

ഇനിയുള്ള ദൂരം
തനിയെ എന്നറിയുമ്പോഴും
അങ്ങനെ അല്ലാതാവാന്‍
അക്ഷരങ്ങളെ നെഞ്ചോട്‌ ചേര്‍ത്ത് ,
അമ്മയുടെ മണം ചാലിച്ച്
മുന്നോട്ട്...

പറയൂ,
പൂഴിയില്‍ വരച്ച നീ
എനിക്കെന്നും തുണയാവില്ലേ?
അതോ
മനുഷ്യരെ പോലെ നീയും?!

ഇല്ല,
ഓരോ പദത്തിലും
അലക്കാനിട്ട ജാക്കറ്റിന്റെ മണം
എന്റെ അമ്മയുടെ.

ഇനി നിന്നെ
അമ്മേ അമ്മേയെന്നു ചൊല്ലി
അനുഗമിക്കാം.

Wednesday, May 26, 2010

കുഞ്ഞുവാവയുടെ പാവക്കുഞ്ഞുങ്ങള്‍

മണല്‍ കാട്ടിലെ ഏകാന്തതയ്ക്കും
കാത്തിരിപ്പിന്റെ നീളന്‍
നിശ്വാസങ്ങള്‍ക്കുമൊടുവില്‍
പ്രവാസത്തിന്റെ മടുപ്പിനെ
മറികടന്നെത്തിയ തിരിച്ചുവരവിന്റെ
ആവേശതിമിര്‍പ്പ്.

ഫോണിലൂടെ മാത്രം
ഉപ്പയെ അറിഞ്ഞ കുഞ്ഞുവാവ ,

ആദ്യമായി സ്കൂളിലേക്ക് പോകാന്‍
ബാഗും,വാട്ടര്‍ബോട്ടിലും കാത്തിരിക്കുന്ന ,
ഉപ്പയുടെ രൂപം ഉള്ളില്‍
മങ്ങിയ ഓര്‍മ്മയായി സൂക്ഷിച്ച
നാലുവയസ്സുകാരന്‍ ‍.

വിരഹത്തിന്റെ നോവിലും ,
രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍
വിയര്‍പ്പുതിര്‍ക്കുന്ന പ്രിയനേ
ഒരുനോക്കു കാണാനായി
വിങ്ങുന്ന മനസ്സുമായി
വഴിക്കണ്ണുമായി ബീവി ...

പ്രതീക്ഷയുടെ നക്ഷത്രതിളക്കവുമായി
മകനെ കണ്കുളിര്‍ക്കെകാണാന്‍
നരവീണ കണ്ണുമായ് ബാപ്പച്ചി ...

കാത്തിരിപ്പിന്റെ അവസാന നിമിഷങ്ങള്‍ക്ക്
ദൈര്‍ഘ്യം ഏറുന്നുവോയെന്നു
സ്വന്തം മനസ്സ് .
ഹൃദയം ഉച്ചത്തില്‍ മിടിക്കുന്നു,
എല്ലാമെല്ലാം യാഥാര്‍ഥ്യമാകുന്നു !!

ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം ....

ഒരു നിമിഷാര്‍ധത്തില്‍
പ്രതീക്ഷകളും ,സ്വപ്നങ്ങളും
കാത്തിരിപ്പും ചാമ്പലാക്കി
മരണം ഒരു തീഗോളമായി
പറന്നിറങ്ങി .

ഇനി എല്ലാം ഒരുപിടി ചാരം ...

ചാമ്പലിനിടയില്‍ ആരുടെയോ
ചവിട്ടേറ്റ് കീ കീ ശബ്ദവുമായി
കുഞ്ഞുവാവയേ കാത്ത്
പാവക്കുഞ്ഞുങ്ങളും ...

Wednesday, March 31, 2010

ഭ്രാന്ത്

ഇന്നലെ ,
അങ്ങാടിയിലെ ഭ്രാന്തന്‍
പൊട്ടിച്ചിരിച്ചു,
എങ്ങിക്കരഞ്ഞു .
കൂവി വിളിച്ചു .
മീൻകാരി ചിരുതയെ ചീത്ത വിളിച്ചു .

അവര്‍ കണ്ടു രസിച്ചു .
ആര്‍ത്തു ചിരിച്ചു .

ഇന്ന് ,
ഭ്രാന്തൻ
പൊട്ടിച്ചിരിച്ചു ,
എങ്ങിക്കരഞ്ഞു ,
കൂവി വിളിച്ചു .
അമ്പലത്തിലെ ദേവിയെ
ചീത്ത വിളിച്ചു .

അവര്‍ കല്ലെറിഞ്ഞു ,
വാളെടുത്തു ,
തലയറുത്തു.