Thursday, September 27, 2012

മരണം


മരണം ഓര്‍ക്കാപ്പുറത്തല്ല   
കടന്നുവന്നത് .
അവസാനിക്കാന്‍ പോകുന്നു
എന്നുള്ള സൂചനകള്‍
മാസങ്ങള്‍ക്ക് മുമ്പേ കിട്ടി തുടങ്ങിയിരുന്നു.
അവസാനം,
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു രാത്രിയില്‍
അതു മൂര്‍ഝിക്കുകകയായിരുന്നു. 
വെന്റിലെറ്ററിന്റെ  സഹായത്തോടെ
നേര്‍ത്ത ഒരു ശ്വാസം മാത്രമായി
ജീവന്റെ കണികകള്‍ കുറച്ചു നാള്‍ കൂടി
നീട്ടി കിട്ടി.
ഇനി ഇതൊന്നു തീര്‍ന്നു കിട്ടിയാല്‍ മതി എന്ന്
സ്വന്തം മനസ്സുപോലും ആഗ്രഹിക്കാന്‍ തുടങ്ങിയ ശേഷമാണ്
അതു പൂര്‍ണ്ണമായി സംഭവിച്ചത്.
പതുക്കെയുള്ള മരണം
വേര്‍പാടിന്റെ ആഘാതം കുറയ്ക്കുമെന്ന്
അങ്ങനെയാണ് ഞാന്‍ അറിഞ്ഞത്.
ശവപ്പെട്ടിയിലെ  
അവസാനത്തെ ആണിയും അടിച്ചു കഴിഞ്ഞു.
ഇപ്പോള്‍ ഞാന്‍ സ്വസ്ഥയാണ്  .

Wednesday, September 12, 2012

ഒറ്റ നോട്ടം (ഒരു അമീര്‍ ഖുസ്രു കവിത )

എന്റെ രൂപം

എന്റെ സ്വത്വം


എല്ലാം നീ ഒറ്റ നോട്ടത്താല്‍


അപഹരിച്ചല്ലോ !


പ്രണയ 
വീഞ്ഞ് നല്‍കി

ഒറ്റ നോട്ടത്താല്‍


നീയെന്നെ ഉന്മത്തനാക്കി.


പച്ച വളകളണിഞ്ഞ


ലോലമായ എന്റെ കൈത്തണ്ടകള്‍

 

ഒറ്റ നോട്ടത്താല്‍ നീ നിന്റെ കൈക്കുള്ളിലാക്കി.

എന്റെ ജീവിതം ഞാന്‍ നിന്നിലര്‍പ്പിക്കുന്നു.


പ്രിയ ചായം മുക്കുകാരാ,


ഒറ്റ നോട്ടത്താല്‍ നിന്റെ ചായത്തില്‍ മുക്കി


എന്നെ നീ നിന്റെതാക്കി.


എന്റെ ജീവിതം പൂര്‍ണ്ണമായി


ഞാന്‍ നിന്നിലര്‍പ്പിക്കുന്നു.


ഓ നിസാം, ഒറ്റ നോട്ടത്താല്‍


നീയെന്നെ നിന്റെ വധുവാക്കി മാറ്റിയല്ലോ !


എന്റെ രൂപം


എന്റെ സ്വത്വം


എല്ലാം നീ ഒറ്റ നോട്ടത്താല്‍


അപഹരിച്ചല്ലോ !

Saturday, August 18, 2012

ഒരു അമീര്‍ ഖുസ്രു കവിത

നിന്റെ കണ്ണുകള്‍ വര്‍ണ്ണിച്ചും
കഥകള്‍ മെനഞ്ഞും
ഇനിയുമെത്ര നാള്‍
കഴിയാനാകും?
പ്രിയനേ,
നീയെന്തേ എന്നെ
നിന്റെ നെഞ്ചോടു ചേര്‍ക്കാത്തൂ?

വേര്‍പാടിന്റെ രാവുകള്‍ക്ക്‌
ദൈര്‍ഘ്യമേറുന്നു
സമാഗമ ദിനങ്ങളോ,
ജീവിതം പോലെ ക്ഷണികവും.
പ്രിയതമന്റെ സാമീപ്യമില്ലാതെ
എങ്ങനെ ഞാനീ
ഇരുണ്ട രാത്രികള്‍ തരണം ചെയ്യും?

ആ മാന്ത്രിക നയനങ്ങള്‍
ഏത് ഇന്ദ്രജാലത്താലാണ്
എന്റെ മനസ്സിന്റെ സ്വസ്ഥത കെടുത്തിയത് !
എന്നാല്‍ , എന്റെ ഈ അവസ്ഥ
പ്രിയനേ ഞാന്‍ എങ്ങനെ അറിയിക്കും ?

ദീപങ്ങളെരിയുന്നു,
ഓരോ അണുവും ഊര്‍ജ്ജസ്വലം.
ഞാനോ,
മിഴികളില്‍ നിദ്രയും
ഉള്ളില്‍ സ്വാസ്ഥ്യവുമില്ലാതെ
പ്രണയത്താല്‍ അലയുകയും.

നീയെന്തേ ഇനിയും വന്നില്ല?
നിന്റെ സന്ദേശമെങ്കിലും
എന്തേ
ഇനിയുമെന്നെത്തേടി എത്തിയില്ല?



Tuesday, December 20, 2011

മായക്കാഴ്ച



ചില കാര്യങ്ങള്‍ അങ്ങനെയാണ്,
ഏറ്റവും ലളിതമായി
നമ്മെ മായക്കാഴ്ചയിലാക്കും .
 
പാതി അടഞ്ഞ വാതില്‍ കണ്ട ഞാന്‍
വാതില്‍ പാതി തുറന്നതാണ് എന്ന്
(തെറ്റി) ധരിച്ചു .
പാതി ഒഴിഞ്ഞ പാത്രം കണ്ടപ്പോള്‍
പാത്രം പാതി നിറഞ്ഞല്ലോ എന്നാശ്വസിച്ചു.
ഇടത്തോട്ടു തിരിഞ്ഞു തിരിഞ്ഞു
ചിലര്‍
എത്തി നില്‍ക്കുന്നതു വലത്താണെന്നു
നാം അറിയുന്നതും അങ്ങനെ
ഒടുവിലാണ്.
ചില കാര്യങ്ങള്‍ അങ്ങനെയാണ്,
ചില മനുഷ്യരും .

Friday, April 29, 2011

പ്രണയം

അടിയില്‍ പതിയിരിക്കുന്ന
മുള്ളുകള്‍ കാണാതെയല്ല
വാനമ്പാടി പനിനീര്‍പ്പൂവുമായി
പ്രണയത്തിലായത്.
സ്വന്തം ഹൃദയം
പൂവിനു നല്‍കിയപ്പോള്‍
പൂവിന്റെ മുള്ളുകളും
അവള്‍ക്കു സ്വന്തം.

വരാനിരിക്കുന്ന ക്ഷയം
അറിയാതെയല്ല
പൂര്‍ണ്ണചന്ദ്രനെ
രാപ്പാടി പ്രണയിച്ചത്.
സ്വയം
ചന്ദ്രന് സമര്‍പ്പിച്ചപ്പോള്‍
ആ ക്ഷയാഭിവൃദ്ധികളും
അവള്‍ക്കു സ്വന്തം.

ഉദയ സൂര്യനെ
പ്രണയിക്കുമ്പോള്‍
വരാനിരിക്കുന്ന അസ്തമയം
സൂര്യകാന്തിക്കറിയാമായിരുന്നു.
.

നാലുനാള്‍ക്കകം
മണ്ണടിയുമെന്നറിഞ്ഞു തന്നെയാണ്
പൂത്തുമ്പിയെ കാറ്റു പ്രണയിച്ചത്.

സായാഹ്നത്തിലെത്തി
എന്നറിയാതെയല്ല ,
നമ്മള്‍ പരസ്പരം പ്രണയിച്ചത്
ആഹ്ലാദത്തിലും അവശതയിലും
അന്യോന്ന്യം ചാരാന്‍ ,
ഒരു കൈക്കടിയില്‍ മറ്റൊരുകൈ
താങ്ങാവാന്‍ ,
ചുവടുകള്‍ പിഴക്കുമ്പോള്‍
ഉറപ്പുള്ള ഊന്നുവടിയാവാന്‍ ,
അവസാന ശ്വാസത്തിലും
ഒന്നായലിയാന്‍ ‍.....
ഒന്നായി പുനര്‍ജ്ജനിക്കാന്‍ ....


Monday, September 27, 2010

വേദന

അലകളില്‍ ആടിയുലയുന്ന
മരവിപ്പിന്റെ തോണിയില്‍
കാഴ്ചകള്‍ മങ്ങുന്നു.
എന്റെ ഇന്നലെകള്‍
തേഞ്ഞു പോകുന്നു...

പനിനീര്‍പ്പൂവുമായുള്ള
പ്രണയത്തില്‍ ,
അടിയില്‍ പതിയിരുന്ന
മുള്ളുകള്‍ ഞാന്‍
കാണാതെ പോയീ !

പകരുക നീ
എന്നാത്മാവില്‍
വേദനയുടെ പാനീയം.
ഞാനതു നുകരട്ടെ.

നിന്റെ സാന്ത്വനത്തേക്കാള്‍ ,
നിന്റെ ചുംബനത്തേക്കാള്‍
മധുരമാം വേദന.

Tuesday, July 13, 2010

"ഒരുങ്ങിയിരിക്കുക...."

ഭൂമി കറങ്ങുന്നുണ്ട്,
ഋതുക്കള്‍ വന്നു മടങ്ങുകയും...
കിഴക്കുദിച്ചു പടിഞ്ഞാറ്
എരിഞ്ഞമരുമ്പോള്‍
സൂര്യനൊരു പദം
ചൊല്ലുന്നുണ്ട്‌ ;
"ഒരുങ്ങിയിരിക്കുക..."
ജീവനെ ഇരുട്ടിലേക്കെറിഞ്ഞു
കാലമുഖത്തൊരു ചിരിയും.
ഓരോ ഒരുക്കവും മരണത്തിനായി,
അല്ലെങ്കില്‍ വറുതിയുടെ നാളുകളെ
എതിരിടാന്‍
പുക പടലങ്ങള്‍ ,
ഓസോണ്‍ പാളികളെ
ഞെരിക്കുന്നുണ്ട് .
എന്റെ ആവലാതികളില്‍
കാലംതെറ്റി പൂത്ത കർണ്ണികാരവും  
വഴിമാറിപ്പോയ 
കാലവര്‍ഷത്തെയോര്‍ത്തൊരു നെടുവീര്‍പ്പും
കാര്‍മേഘമില്ലാത്ത ആകാശവും
തോരാതെ പെയ്യാത്ത മഴയും.
പച്ചകളെ തകിടം മറിച്ചു
തലങ്ങും വിലങ്ങും വീശുന്ന തീക്കാറ്റ്,
എന്റെയും നിന്റെയും
മജ്ജയുരുക്കുന്ന രാപ്പകലുകള്‍
ഇന്നും,
പടിഞ്ഞാറന്‍ കോണില്‍
കത്തിയെരിഞ്ഞ സൂര്യന്‍
ആവര്‍ത്തിക്കുന്നുണ്ട് ;
"ഒരുങ്ങിയിരിക്കുക...."