Wednesday, May 26, 2010

കുഞ്ഞുവാവയുടെ പാവക്കുഞ്ഞുങ്ങള്‍

മണല്‍ കാട്ടിലെ ഏകാന്തതയ്ക്കും
കാത്തിരിപ്പിന്റെ നീളന്‍
നിശ്വാസങ്ങള്‍ക്കുമൊടുവില്‍
പ്രവാസത്തിന്റെ മടുപ്പിനെ
മറികടന്നെത്തിയ തിരിച്ചുവരവിന്റെ
ആവേശതിമിര്‍പ്പ്.

ഫോണിലൂടെ മാത്രം
ഉപ്പയെ അറിഞ്ഞ കുഞ്ഞുവാവ ,

ആദ്യമായി സ്കൂളിലേക്ക് പോകാന്‍
ബാഗും,വാട്ടര്‍ബോട്ടിലും കാത്തിരിക്കുന്ന ,
ഉപ്പയുടെ രൂപം ഉള്ളില്‍
മങ്ങിയ ഓര്‍മ്മയായി സൂക്ഷിച്ച
നാലുവയസ്സുകാരന്‍ ‍.

വിരഹത്തിന്റെ നോവിലും ,
രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍
വിയര്‍പ്പുതിര്‍ക്കുന്ന പ്രിയനേ
ഒരുനോക്കു കാണാനായി
വിങ്ങുന്ന മനസ്സുമായി
വഴിക്കണ്ണുമായി ബീവി ...

പ്രതീക്ഷയുടെ നക്ഷത്രതിളക്കവുമായി
മകനെ കണ്കുളിര്‍ക്കെകാണാന്‍
നരവീണ കണ്ണുമായ് ബാപ്പച്ചി ...

കാത്തിരിപ്പിന്റെ അവസാന നിമിഷങ്ങള്‍ക്ക്
ദൈര്‍ഘ്യം ഏറുന്നുവോയെന്നു
സ്വന്തം മനസ്സ് .
ഹൃദയം ഉച്ചത്തില്‍ മിടിക്കുന്നു,
എല്ലാമെല്ലാം യാഥാര്‍ഥ്യമാകുന്നു !!

ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം ....

ഒരു നിമിഷാര്‍ധത്തില്‍
പ്രതീക്ഷകളും ,സ്വപ്നങ്ങളും
കാത്തിരിപ്പും ചാമ്പലാക്കി
മരണം ഒരു തീഗോളമായി
പറന്നിറങ്ങി .

ഇനി എല്ലാം ഒരുപിടി ചാരം ...

ചാമ്പലിനിടയില്‍ ആരുടെയോ
ചവിട്ടേറ്റ് കീ കീ ശബ്ദവുമായി
കുഞ്ഞുവാവയേ കാത്ത്
പാവക്കുഞ്ഞുങ്ങളും ...