Wednesday, August 5, 2020

മോഹം

എനിക്കെന്തുമോഹം, ജലംപേറി ദൂരെ പറന്നെത്തി മഴയായ് പെയ്തൊന്നൊഴിയാൻ, 
ഇനിയും മുളക്കാത്ത വിത്തിന്റെയുള്ളിലെ  കരിയാത്തമോഹമായ് മെല്ലെ ത്തളിർക്കാൻ !

എനിക്കെന്തു മോഹം, 
കുളിർത്തെന്നലായൊന്നു മുങ്ങിക്കുളിച്ചീറനോടങ്ങലയാൻ, 
അമ്മിഞ്ഞയുണ്ടു മയങ്ങുന്ന കുഞ്ഞിളം കവിളിൽ കളിയായി മെല്ലെത്തഴുകാൻ ! 

എനിക്കെന്തുമോഹം, ഇലത്തുമ്പിലൊന്നിൽ ഞാന്നിറ്റി, മഞ്ഞിൻകണമായി മിന്നാൻ, 
മേഘമൊഴിഞ്ഞു തെളിഞ്ഞൊരാകാശത്തിൻ തുണ്ടമെന്നിൽപേറി മേനിനടിക്കാൻ ! 

എനിക്കെന്തുമോഹമീ, പ്പകലിന്നുമിരവിന്നുമിടയിലെയന്തിച്ചുവപ്പായിമാറാൻ, 
പിരിയാൻമടിക്കുന്ന കമിതാക്കൾകൈമാറും 
ചുടുചുംബനത്തിന്റെ മാധുര്യമാവാൻ ! 

എനിക്കെന്തുമോഹമീ , രാക്കാറ്റിലേറി പ്പടരുന്നമുല്ലപ്പൂമണമായി മാറാൻ, 
ആറടി മണ്ണിലുറങ്ങുന്നൊരായിരം 
പേരറിയാത്തോർക്ക് സൗരഭ്യമേകാൻ

എനിക്കെന്തുമോഹം, ഇലച്ചാർത്തുമെല്ലെപ്പകുത്തരിച്ചെത്തും നിലാത്തുണ്ടമാവാൻ, 
വീഥിയോരങ്ങളിൽ  തനിയേയുറങ്ങുന്ന അഗതിയാം പഥികന്റെ ചെറുവെട്ടമാവാൻ !

Monday, June 1, 2020

എനിക്ക് ശ്വാസം മുട്ടുന്നു

വർണ്ണവിദ്വേഷങ്ങൾ പുണ്ണായ് വളർന്നൊരാ 
ചെന്നായയെ വെല്ലും ക്രൗര്യമേ നിന്നുടെ 
കായബലത്തിലമർന്നുഞരങ്ങവേ ശ്വാസത്തിനായി പിടഞ്ഞുരുവിട്ടൊരാ 
പാവം മനുഷ്യന്റെയാർത്തനാദ-
മൊരു കാഹളമായി മുഴങ്ങുന്നു, 
വീഥിയിൽ ;ഏറ്റുപാടുന്നതിന്നായിരം നാവുകൾ... 
ഇല്ല നിനക്കിനി മാപ്പില്ല,നിങ്ങൾത-
ന്നന്ത്യമടുത്തു, കരുതിയിരിക്കുക !

Saturday, April 18, 2020

ജാമി 3:

നിന്റെ സുന്ദരമുഖം  വീണ്ടും  ദർശിക്കുന്ന മാത്രയിൽ ഞാനീ ജീവിതപ്പായ വീണ്ടും തെറുത്തുവയ്ക്കും. 
ആ പരമാനന്ദത്തിൽ  ചിന്തകളുടെ ചരട്  കയ്യിൽനിന്ന്
വഴുതിവീഴുകയും
എന്റെ സ്വത്വം നഷ്ടപ്പെടുകയും
 ചെയ്യും. 
നിനക്കെന്നെ കാണാനാവില്ല, 
എന്നിലെ ഞാനെന്നേ പറന്നകന്നതല്ലേ ;
നീയെന്റെ ആത്മാവായി മാറും, എന്റേതിനു പകരം. 
സ്വത്വചിന്തകളെല്ലാ
മകലും. 
നീന്നെ , നീന്നെ മാത്രം, എനിക്കവിടെ കാണാനാവും ;
സ്വർഗ്ഗത്തേക്കാൾ വിലപ്പെട്ട, ഭൂമിയെക്കാൾ പ്രിയമായ അവിടെ നീയടുത്തുണ്ടെങ്കിൽ  ബാക്കിയെല്ലാം വിസ്മൃതിയിലാവും.

ജാമി 2

കറുത്ത രാത്രിയിൽ ചന്ദ്രൻ മറഞ്ഞിരിക്കുന്നതുപോലെ  എന്നിൽനിന്നു നിന്റെ മുഖം മറയ്ക്കുമ്പോൾ 
ഞാൻ കണ്ണീർത്തുള്ളികളാകുന്ന  താരങ്ങൾ  പൊഴിക്കുന്നു. 
എന്നിട്ടും, തിളങ്ങുന്ന ഈ  താരങ്ങളുണ്ടെന്നാലും എന്റെ രാത്രി ഇരുണ്ടുതന്നെയിരിക്കുന്നു.

 - ജാമി

Friday, April 10, 2020

ജാമിയുടെ കവിത

അടയാളമില്ലാത്തവൻ അധിവസിക്കുന്ന ഏകാന്തതയിൽ, 
പ്രപഞ്ചം മുഴുവൻ നിസ്വാർഥതയുടെ മൂടുപടത്തിൽ മറഞ്ഞിരിക്കുന്നവേളയിൽ
നീയും ഞാനുമെന്ന വേർതിരിവുകളിൽ നിന്ന്, 
എല്ലാ  ദ്വന്ദങ്ങളിൽനിന്നുമൊഴിഞ്ഞ്,  
ആ ഒന്നെന്ന പരമാധികാരിയിൽ മാത്രമായി  മഹാസൗന്ദര്യം അപ്രകടമായി നിലനിൽക്കുന്നു. 
സ്വന്തം പ്രകാശത്താൽ എല്ലാ ആത്മാക്കളേയും  വശ്യമാക്കുന്നതിൽ നിറഞ്ഞ്,  കാണാത്തതിനാൽ മറക്കപ്പെട്ട്, വല്ലായ്മയുടെ കറപുരളാത്ത 
വിശുദ്ധിയുടെ സത്തയായി  വിരാജിക്കുന്നു.
അതിന്റെ സൗന്ദര്യം പ്രതിഫലിപ്പിക്കാൻ ഒരു കണ്ണാടിക്കും ആവതില്ല, 
കൂന്തലൊതുക്കുവാൻ ഒരു മുടിപ്പിന്നുനുമാവില്ല. 
പുലർകാലത്തെന്നലിനാവില്ലതിന്റെ കാർകൂന്തലിളക്കുവാൻ,  ഒരു സുറുമക്കുമതിന്റെ കണ്ണിണകൾക്ക് തിളക്കമേറ്റാനോ
പീച്ചു പഴങ്ങൾക്ക് 
ഹയസിന്തുപുഷ്പങ്ങൾ പോലെയുള്ള മുടിച്ചുരുളുകളാൽ നിഴൽ വീണ കവിളിണകൾക്കു തുടുപ്പേറ്റാനോ ആവില്ല.
കാക്കപ്പുള്ളികൾക്കൊന്നുമതിന്റെ മുഖകാന്തിക്കഴകേറ്റാനാ വില്ല. 
ഏതൊരു കണ്ണുകൾക്കുമതിന്റെ രൂപം ദർശിക്കാനുമാവില്ല. 
അതിനായി മാത്രമത് പ്രണയഗാനമാലപിക്കുന്നു,  വാക്കുകൾക്കതീതമായ അളവിൽ. 
സ്വയം മരണത്തിന്റെ ചൂണ്ടലെറിയുന്നു.

കരുതിയിരിക്കുക ! 'അവനാണ് സൗന്ദര്യത്തികവെന്നും നമ്മളവന്റെ പ്രണയികൾ' എന്നും പറയാൻ വരട്ടെ.
നീ അങ്ങനെത്തന്നെയാണ്, എന്നാൽ ആ കണ്ണാടിയും അതിൽ പ്രതിബിംബിക്കുന്ന അവന്റെ മുഖവും...

Tuesday, March 17, 2020

കോവിഡ് -19


പരക്കെ നാടിനെ കുരുക്കിലാക്കിയീ പെരുത്ത മാരിയിന്നരങ്ങു വാഴവേ  
കടുത്ത വ്യക്തിത്വ ശുചിത്വ മാർഗ്ഗത്താ -
ലറുത്തുമാറ്റിടാം മഹാ വിപത്തിനെ. 

പുറത്തിറങ്ങിയാലതീവ  ജാഗരായ്, 
പതുക്കെ മൂടണം മുഖം ചുമയ്ക്കുകിൽ. 
നമിക്കണം കൈകൾപരസ്പരം കൂപ്പി,
വരിഞ്ഞുപുൽകേണ്ട സുഹൃത്തിനെപ്പോലും. 

ഇടക്കിടെ കയ്യ് കഴുകണം സോപ്പാൽ, കുറക്കണം ചുറ്റിനടത്തമല്പനാൾ 
അവശ്യമില്ലെങ്കിലലച്ചിൽമാറ്റിയി-ട്ടകത്തിരിക്ക നാം അതേറ്റമുത്തമം !