Thursday, January 28, 2010

ജലത്തിന്നാത്മാഗതം

രാക്കാറ്റില്‍ ഭീതി വിതച്ചു
ഒച്ചകള്‍ ....

സംസാരമോ ഇലയനക്കമോ ?
കാതുകള്‍ വട്ടംപിടിച്ചെത്തിനോക്കി
ഇരുട്ടിന്‍ പടര്‍പ്പിലൂടെ ...

മനുഷ്യനല്ല,
പക്ഷിയോ മൃഗമോ അല്ല.

ജലത്തിന്നാത്മാഗതം :
'ജീവന്നാധാരം ഞാന്‍ ,
സംസ്ക്കാരത്തിന്റെയും...
എന്നില്‍ പൊട്ടിമുളച്ചു
പന്തലിച്ചതേ സത്യം .
എന്റെ തീരങ്ങളില്‍
തഴച്ചു വളര്‍ന്നു സംസ്കാരങ്ങള്‍ .

അഴുക്കുകളേറ്റുവാങ്ങി ...

മഴയായി,മഞ്ഞായി,
വെളിച്ചമായ് , അമ്മയായ്
പ്രാണവായുവേകി ...

എന്നിലെ എല്ലാമേകാനൊരുങ്ങുമ്പോഴും
പിടിച്ചുവാങ്ങി നീ...
ഞാനോ
മെലിഞ്ഞും,തളര്‍ന്നും ...

മടങ്ങിയെത്തും ഞാനൊരിക്കല്‍
നീ കെട്ടിയുയര്‍ത്തിയ ഗോപുരങ്ങളിലേയ്ക്ക്
ആര്‍ത്തലക്കും തിരകളായി,
കൊടുംകാറ്റായി
സര്‍വ്വസംഹാരയായി...'

Friday, January 22, 2010

ഞാനാവര്‍ത്തിയ്ക്കുന്നത്‌ ...

എതിരിട്ടൊടുവില്‍,
മതിഭ്രമത്താല്‍തല കുനിച്ചു
ചുണ്ടു വരണ്ട്
ഈ കോലായില്‍...
അര്‍ഥം കെട്ട ഉച്ചകളില്‍
അടിച്ചു കയറിയ കരിയിലയനക്കം;
ഒച്ചവച്ചലമ്പി
കാലികള്‍,
കാറ്റ്,
പിന്നെ ബാലിക്കാക്കകളും ...

ഈ കോലായില്‍ കിടന്ന്
എനിക്ക് ചൊല്ലാനുള്ളത്
നിന്റെ യാത്രയയപ്പിനെ കുറിച്ച്
എന്റെ മടക്കത്തേയും.
എങ്ങനെയെന്നോ,
തിരശീലയ്ക്കു പിന്നിലേക്ക്
വെളിച്ചത്തില്‍ നിന്നുമകന്ന്...

എന്റെ തൂലിക,
എഴുതിയതൊക്കെയും
നിനക്ക് നല്‍കി
ഞാനെന്റെ മൌനത്തില്‍ ആണ്ട് ചെല്ലട്ടെ...

നീ പദങ്ങള്‍ ജ്വലിപ്പിക്കുന്നത് കണ്ട്
എന്റെ ഏകാന്തതയില്‍
പണ്ടത്തെ പാതകളില്‍
ഓര്‍മകളെ ചായമാക്കി
ഇന്ദ്രിയങ്ങള്‍ ബ്രഷാക്കി
ചിത്രം പണിയട്ടെ.
ഇല്ലാത്ത കാന്‍വാസില്‍
ഒഴുകി കിടക്കുന്ന ജീവിതത്തില്‍
ശിഷ്ടം ശ്വാസമയക്കട്ടെ...


നീ പോകുമ്പോള്‍
കൊലായയിലേയ്ക്ക് അടിച്ചു കയറുന്ന ഓരിയിടലില്‍
മരണത്തിന്‍ കരിമ്പടം പുതച്ചങ്ങനെ...

Friday, January 15, 2010

നവീകരണത്തിന്റെ രാസക്രിയ

ഇരുട്ടിന്റെ മറപറ്റി
ശത്രുക്കളില്‍ നിന്നും
ഇഴഞ്ഞു നീങ്ങാനും
വേലിപ്പടർപ്പില്‍
ഒളിഞ്ഞുകിടന്ന്
വിഷം ചീറ്റാനും
ഞാനൊരു ഉരഗമല്ലല്ലോ.
സ്വയം
പടം പൊഴിച്ച്
നവീകരിക്കാനുമാവില്ല.

ഇലപൊഴിയ്ക്കാനു-
മെനിക്കാവതില്ലല്ലോ...

മലിനജലം മാറ്റി
പുതിയ ഉറവകള്‍ തേടാനും
വഴിയില്ല.

എന്നിലെ നവീകരണം
എന്റെ തലച്ചോറിന്റെ
മൂന്നാം അടരിന്റെ
തളിർക്കലാൽ  മാത്രം.
ഊറിവരുന്ന ചിന്തകളെ,
വാക്കുകളെ
ഞാന്‍ സ്ഫുടം ചെയ്തെടുക്കട്ടെ....

Thursday, January 14, 2010

സ്വപ്നം

വെളുപ്പാന്‍കാല സ്വപ്‌നങ്ങള്‍
ഫലിയ്ക്കുമെന്ന്..
ഇന്ന് സ്വപ്നത്തില്‍
കട്ടുറുമ്പുകള്‍ നിരന്നു,
ജാഥയായി..
കയ്യില്‍ പ്ലകാര്‍ഡുകളോ
കരിങ്കൊടിയോ !
അടുത്തുവന്നപ്പോഴാണ്
തെളിഞ്ഞത്,
കട്ടുറുമ്പുകളല്ല!
കയ്യില്‍ പ്രതിഷേധ
മുദ്രാവാക്യങ്ങളേന്തിയ
കറുത്ത അക്ഷരങ്ങളായിരുന്നു!
എന്തിനാണ് ഞങ്ങളെ അനാഥരാക്കി
ഒരു മടങ്ങിപോക്കെന്നു
അവരെന്നോട് ചോദിച്ചു.
ചിലര്‍ വിങ്ങിക്കരഞ്ഞു ,
മറ്റുചിലര്‍ പൊട്ടിക്കരഞ്ഞു.
വേറൊരുകൂട്ടം ചീത്ത വിളിക്കുകയും...
ഒടുവില്‍ തീരുമാനമായി,
ഇനി മടക്കമില്ല,
ജീവിതം അക്ഷരങ്ങള്‍ക്ക് നല്‍കി
ഈ വീഥിയില്‍ ഓടി തീര്‍ക്കാന്‍...
അതുകൊണ്ട്,
യാത്രാമൊഴി പിന്‍വലിക്കുന്നു...

Monday, January 11, 2010

യാത്രാമൊഴി

എന്നില്‍ വരണ്ട അക്ഷരങ്ങളോട്,
ചതിച്ച ഹൃദയത്തോട്,
ഞാനെന്ന ഒന്നുമല്ലായ്മയോട്
കയര്‍ക്കാന്‍ പോലുമാകാതെ
തളര്‍ന്ന നിമിഷങ്ങളില്‍...
എന്നില്‍ വിരിഞ്ഞ മരണത്തിന്‍
മഞ്ഞപ്പൂക്കളോട്
ഇനിയൊന്നും മിണ്ടാനില്ലാതെ
ആഴത്തിലേക്ക്,
ഇരുട്ടിന്‍ കരങ്ങളിലേക്ക്
തുടരെ ആണ്ടാണ്ട് പോകുന്നു...
നിലയില്ലാ കയത്തില്‍
എന്റെ ശ്രുതിയടങ്ങുമ്പോള്‍
ഈ വഴിയില്‍ കരയാന്‍ ആരുമുണ്ടാകരുതെ...
ഞാന്‍ ദയ അര്‍ഹിക്കാത്തവള്‍ ,
ഒരു പൂവിനു പോലും യോഗ്യയല്ലാത്തവള്‍...
എന്റെ ശൂന്യത വായിക്കപ്പെടരുത്,
എന്റെ അഭാവത്തെ പറ്റി സംസാരിക്കരുത്....
ഞാനിത് വഴി വന്നിട്ടില്ല,
എന്നെ നിങ്ങള്‍ അറിയില്ല...