Friday, April 10, 2020

ജാമിയുടെ കവിത

അടയാളമില്ലാത്തവൻ അധിവസിക്കുന്ന ഏകാന്തതയിൽ, 
പ്രപഞ്ചം മുഴുവൻ നിസ്വാർഥതയുടെ മൂടുപടത്തിൽ മറഞ്ഞിരിക്കുന്നവേളയിൽ
നീയും ഞാനുമെന്ന വേർതിരിവുകളിൽ നിന്ന്, 
എല്ലാ  ദ്വന്ദങ്ങളിൽനിന്നുമൊഴിഞ്ഞ്,  
ആ ഒന്നെന്ന പരമാധികാരിയിൽ മാത്രമായി  മഹാസൗന്ദര്യം അപ്രകടമായി നിലനിൽക്കുന്നു. 
സ്വന്തം പ്രകാശത്താൽ എല്ലാ ആത്മാക്കളേയും  വശ്യമാക്കുന്നതിൽ നിറഞ്ഞ്,  കാണാത്തതിനാൽ മറക്കപ്പെട്ട്, വല്ലായ്മയുടെ കറപുരളാത്ത 
വിശുദ്ധിയുടെ സത്തയായി  വിരാജിക്കുന്നു.
അതിന്റെ സൗന്ദര്യം പ്രതിഫലിപ്പിക്കാൻ ഒരു കണ്ണാടിക്കും ആവതില്ല, 
കൂന്തലൊതുക്കുവാൻ ഒരു മുടിപ്പിന്നുനുമാവില്ല. 
പുലർകാലത്തെന്നലിനാവില്ലതിന്റെ കാർകൂന്തലിളക്കുവാൻ,  ഒരു സുറുമക്കുമതിന്റെ കണ്ണിണകൾക്ക് തിളക്കമേറ്റാനോ
പീച്ചു പഴങ്ങൾക്ക് 
ഹയസിന്തുപുഷ്പങ്ങൾ പോലെയുള്ള മുടിച്ചുരുളുകളാൽ നിഴൽ വീണ കവിളിണകൾക്കു തുടുപ്പേറ്റാനോ ആവില്ല.
കാക്കപ്പുള്ളികൾക്കൊന്നുമതിന്റെ മുഖകാന്തിക്കഴകേറ്റാനാ വില്ല. 
ഏതൊരു കണ്ണുകൾക്കുമതിന്റെ രൂപം ദർശിക്കാനുമാവില്ല. 
അതിനായി മാത്രമത് പ്രണയഗാനമാലപിക്കുന്നു,  വാക്കുകൾക്കതീതമായ അളവിൽ. 
സ്വയം മരണത്തിന്റെ ചൂണ്ടലെറിയുന്നു.

കരുതിയിരിക്കുക ! 'അവനാണ് സൗന്ദര്യത്തികവെന്നും നമ്മളവന്റെ പ്രണയികൾ' എന്നും പറയാൻ വരട്ടെ.
നീ അങ്ങനെത്തന്നെയാണ്, എന്നാൽ ആ കണ്ണാടിയും അതിൽ പ്രതിബിംബിക്കുന്ന അവന്റെ മുഖവും...

No comments:

Post a Comment