Saturday, May 30, 2009

ഭാഗീരഥി ... (കവിത)

ഭാഗീരഥീ ,
നിന്നെ ഞാന്‍
എങ്ങിനെയാണ് വായിക്കുക ?
നിന്നതിരുകളില്‍
തഴച്ച വിപണികള്‍
ഹരിദ്വാര്‍ , വാരാണസി
മോക്ഷത്തിന്‍ നിലവിളിക്കുന്നുകള്‍...

അടിയൊഴുക്കില്‍
കലങ്ങിയ പാപക്കറ ?!
നിരന്നു ഞെളിയുന്നൂ
മോക്ഷത്തിന്നടുപ്പുകള്‍
ഉരുകിവീഴുമാ നെയ്‌ച്ചാറും ...
പിറവിതൊട്ടേ തൊട്ടിലിലൂടെ,
ശവത്തിലേക്കുമാ കച്ചവടം ...

കനല്‍ കെട്ടടങ്ങാത്ത പട്ടടകള്‍ ...
പാതി വെന്ത ശവങ്ങള്‍ ...
ഒടുങ്ങാത്ത പുക ...
എണ്ണ വീണു തെന്നുന്ന പടവുകള്‍ ...
അഴുകിയ പൂക്കള്‍...
ഭാംഗിന്റെ ലഹരിയില്‍,
വയറൊട്ടി ,
പാതിയടഞ്ഞ കണ്ണുമായ്‌ പാണ്‍ഡകള്‍...
ഇനിയും കത്തിത്തീരാത്ത ചിതയില്‍
വെള്ളം തളിച്ച് ,
മറ്റൊന്നിനായ്‌ തോട്ടികള്‍...

മോക്ഷമേറ്റുവാങ്ങാന്‍
കോരിയെടുത്ത ജലത്തില്‍
ഇനിയും പല്ലിളകാത്ത താടിയെല്ല്...
കാലന്റെ ,
വിണ്ടുകീറിയ മെതിയടിപ്പാടുകള്‍ .
പിതൃദഹനത്തിനായുടുതുണിയുരിഞ്ഞ
മകളുടെ ദീനത ...

ഇടറുന്ന കാലുകളില്‍ മടങ്ങുന്നൂ ,
ഞാന്‍ ഭഗീരഥന്‍ ..
ഭാഗീരഥീ ,
നിന്‍ കണ്ണീരൊപ്പാനേതു കൈലേസ്‌ ?!

2 comments:

  1. ഭഗീരതന്റെ കാഴ്ചപ്പാടിലെ വാരാണസി.. ഭഗീരതന്‍ വളരെയേറെ കഷ്ടപ്പാടുകള്‍ സഹിച്ചു ഗംഗയെ ഭൂമിയില്‍ എത്തിച്ചപ്പോള്‍ എന്തെന്തു പ്രതീക്ഷകള്‍ ഉണ്ടായിരുന്നിരിക്കും. ഗംഗക്കു ഭാഗീരതി എന്നുകൂടി പേരുണ്ട്.ഇക്കാലത്തെ വാരാണസിയെ കവയിത്രി ഭംഗിയായി വരച്ചിട്ടിരിക്കുന്നു.
    ഞാന്‍ യമുനയെ കണ്ടിട്ടുണ്ട്. പാതി വെന്ത ശവങ്ങള്‍ ചിതയില്‍ നിന്നും യമുനയില്‍ എറിഞ്ഞു വെള്ളം കോരിയൊഴിച്ച് തീ കെടുത്തി ആ വിറകു കൂട്ടിയിട്ട്‌ മറ്റൊരു ശവത്തിനു കാത്തിരിക്കുന്ന തോട്ടികളെ കണ്ടിട്ടുണ്ട്... അത്യാര്‍ത്തിയുടെ പ്രതീകങ്ങളായി ആ വേഷങ്ങള്‍. അത് ഞാന്‍ "ഗോലുവിന്റെ റേഡിയോ പറയാതെ വിടുന്നത് " എന്ന എന്റെ നോവലില്‍ വരച്ചു കാട്ടിയിട്ടുണ്ട്..
    വാരാണസി ഒരു നോവലിനുള്ള വിഷയം . കവിത വായിക്കുമ്പോള്‍ വാരാണസിയെ കുറിച്ചൊരു നോവല്‍ പണിയണം എന്നുണ്ട്. ഒരിക്കല്‍ അവിടെ പോകണം. തെരുവില്‍ വീശുന്ന ആ നാറുന്ന കാറ്റിലൂടെ, റിക്ഷവലിച്ചു മഞ്ഞ കഫം തുപ്പുന്ന മനുഷ്യ കൊലങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കണം ....
    പുതിയ കാലത്ത് നിരാശ പടര്‍ത്തികൊണ്ട് ആ പരിസരം.... കച്ചവടത്തില്‍ നിന്നും കച്ചവടത്തിലേക്കു നീങ്ങുന്ന ഇരുകാലികള്‍... മടങ്ങുമ്പോള്‍ ഭഗീരതന്‍ നിരാശനാണ്, ഏതു തൂവാലയിലാണ് ആ കണ്ണീര്‍ ഒപ്പി വയ്ക്കുക എന്ന ചോദ്യത്തോടെ...

    ReplyDelete
  2. ലോകത്തുള്ള എല്ലാ തീര്‍ഥാടന കേന്ദ്രങ്ങളിലും മോക്ഷം തേടി എത്തുന്ന ഏതൊരു നദീ തീരത്തും ഏതൊരു ആരാധനാലയത്തിലും ഈശ്വരനെ കച്ചവടത്തിന് വച്ചിരിക്കുന്നു. എന്തിനു ഭക്തി എന്ന പേരില്‍ ചെയ്തുകൂട്ടുന്ന ഓരോ കര്‍മവും കച്ചവടവല്ക്കരിക്കപ്പെടുന്നു. പെറ്റുവീഴുന്ന ഓരോ കുഞ്ഞും ആ കച്ചവടത്തിന്റെ ഇരയാണ്. ഉമ്മയ്ക്ക് മയ്യത്ത് തുണി വാങ്ങുന്നതിലും കച്ചവടം. ഖബറിന്റെ തലക്കല്‍ ഖുര്‍ ആന്‍ ഒതുന്നത്തിലെ കച്ചവടം. അങ്ങനെ നാം കച്ചവടത്തിന് വിധേയര്‍ ആകുന്നതോടൊപ്പം നമ്മെ നഷ്ടപെടുതുകയും യഥാര്‍ത്ഥ ഈശ്വരന്‍ നമ്മെ വിട്ടു പോകുകയും ചെയ്യുന്നു. ഇവിടെയാണ്‌ നാം നാം അല്ലാതായി മാറുകയും വര്‍ഗീയവല്‍ക്കരണം പോലുള്ള വിഷസന്ധ്യകളെ ഏറ്റു വാങ്ങുകയും ചെയുന്നത്. അങ്ങനെ ഒരു ഇരുണ്ട അവസ്ഥയില്‍ ഒരു അവധൂതന്റെ രംഗപ്രവേശം പ്രതീക്ഷിക്കുന്നു...

    ReplyDelete