Friday, January 22, 2010

ഞാനാവര്‍ത്തിയ്ക്കുന്നത്‌ ...

എതിരിട്ടൊടുവില്‍,
മതിഭ്രമത്താല്‍തല കുനിച്ചു
ചുണ്ടു വരണ്ട്
ഈ കോലായില്‍...
അര്‍ഥം കെട്ട ഉച്ചകളില്‍
അടിച്ചു കയറിയ കരിയിലയനക്കം;
ഒച്ചവച്ചലമ്പി
കാലികള്‍,
കാറ്റ്,
പിന്നെ ബാലിക്കാക്കകളും ...

ഈ കോലായില്‍ കിടന്ന്
എനിക്ക് ചൊല്ലാനുള്ളത്
നിന്റെ യാത്രയയപ്പിനെ കുറിച്ച്
എന്റെ മടക്കത്തേയും.
എങ്ങനെയെന്നോ,
തിരശീലയ്ക്കു പിന്നിലേക്ക്
വെളിച്ചത്തില്‍ നിന്നുമകന്ന്...

എന്റെ തൂലിക,
എഴുതിയതൊക്കെയും
നിനക്ക് നല്‍കി
ഞാനെന്റെ മൌനത്തില്‍ ആണ്ട് ചെല്ലട്ടെ...

നീ പദങ്ങള്‍ ജ്വലിപ്പിക്കുന്നത് കണ്ട്
എന്റെ ഏകാന്തതയില്‍
പണ്ടത്തെ പാതകളില്‍
ഓര്‍മകളെ ചായമാക്കി
ഇന്ദ്രിയങ്ങള്‍ ബ്രഷാക്കി
ചിത്രം പണിയട്ടെ.
ഇല്ലാത്ത കാന്‍വാസില്‍
ഒഴുകി കിടക്കുന്ന ജീവിതത്തില്‍
ശിഷ്ടം ശ്വാസമയക്കട്ടെ...


നീ പോകുമ്പോള്‍
കൊലായയിലേയ്ക്ക് അടിച്ചു കയറുന്ന ഓരിയിടലില്‍
മരണത്തിന്‍ കരിമ്പടം പുതച്ചങ്ങനെ...

1 comment:

  1. "ഇല്ലാത്ത കാന്‍വാസില്‍
    ഒഴുകി കിടക്കുന്ന ജീവിതത്തില്‍
    ശിഷ്ടം ശ്വാസമയക്കട്ടെ..."
    Dr Salila- ശരിക്കും നൊമ്പരപ്പെടുത്തി കേട്ടോ. ഹൃദയത്തില്‍ തട്ടുന്ന വാക്കുകള്‍. ജീവിതം പോലെ സത്യമാണ് മരണവും. മരണത്തിന്റെ നിഴലില്‍ ജീവിക്കുമ്പോഴും ആ നിത്യ സത്യത്തിന്റെ ഓര്‍മ്മകള്‍ ആകുലപ്പെടുത്താറില്ല. പറഞ്ഞു തീരാത്ത വാക്കുകള്‍ ചുണ്ടില്‍ പാതി മുറിയും വരെ.

    ആശംസകളോടെ

    ReplyDelete