Friday, April 29, 2011

പ്രണയം

അടിയില്‍ പതിയിരിക്കുന്ന
മുള്ളുകള്‍ കാണാതെയല്ല
വാനമ്പാടി പനിനീര്‍പ്പൂവുമായി
പ്രണയത്തിലായത്.
സ്വന്തം ഹൃദയം
പൂവിനു നല്‍കിയപ്പോള്‍
പൂവിന്റെ മുള്ളുകളും
അവള്‍ക്കു സ്വന്തം.

വരാനിരിക്കുന്ന ക്ഷയം
അറിയാതെയല്ല
പൂര്‍ണ്ണചന്ദ്രനെ
രാപ്പാടി പ്രണയിച്ചത്.
സ്വയം
ചന്ദ്രന് സമര്‍പ്പിച്ചപ്പോള്‍
ആ ക്ഷയാഭിവൃദ്ധികളും
അവള്‍ക്കു സ്വന്തം.

ഉദയ സൂര്യനെ
പ്രണയിക്കുമ്പോള്‍
വരാനിരിക്കുന്ന അസ്തമയം
സൂര്യകാന്തിക്കറിയാമായിരുന്നു.
.

നാലുനാള്‍ക്കകം
മണ്ണടിയുമെന്നറിഞ്ഞു തന്നെയാണ്
പൂത്തുമ്പിയെ കാറ്റു പ്രണയിച്ചത്.

സായാഹ്നത്തിലെത്തി
എന്നറിയാതെയല്ല ,
നമ്മള്‍ പരസ്പരം പ്രണയിച്ചത്
ആഹ്ലാദത്തിലും അവശതയിലും
അന്യോന്ന്യം ചാരാന്‍ ,
ഒരു കൈക്കടിയില്‍ മറ്റൊരുകൈ
താങ്ങാവാന്‍ ,
ചുവടുകള്‍ പിഴക്കുമ്പോള്‍
ഉറപ്പുള്ള ഊന്നുവടിയാവാന്‍ ,
അവസാന ശ്വാസത്തിലും
ഒന്നായലിയാന്‍ ‍.....
ഒന്നായി പുനര്‍ജ്ജനിക്കാന്‍ ....


7 comments:

  1. സ്നേഹം നിത്യവും അനശ്വരവുമാവുന്നത് തിരികെയൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുമ്പോഴാണ് സലിലാ

    ReplyDelete
  2. പ്രണയാര്‍ദ്രമായ മനസ്സുള്ള ഒരാള്‍ക്ക്‌ മാത്രമേ ഇത്തരം നനവുള്ള വരികള്‍ എഴുതാനാവൂ.നമ്മില്‍ നിന്ന് ഒഴിഞ്ഞു പോവുകയോ നമ്മള്‍ പ്രകടിപ്പിക്കാന്‍ മടിക്കുകയോ ചെയ്യുന്ന പ്രണയം എന്ന അതിസുന്ദര സങ്കല്‍പ്പത്തെ കവിതയിലൂടെ മറ്റു പ്രേമികളുടെ ഹൃദയങ്ങളിലേക്ക് എത്തിക്കാന്‍ സലിലയുടെ ഈ വരികള്‍ക്ക് കഴിയുന്നു.അഭിനന്ദനങ്ങള്‍ ‍.

    ReplyDelete
  3. ഒരുപാട് നന്ദി ഇക്ക.എന്നാല്‍ ഒരു അഭിപ്രായ വ്യത്യാസം പറഞ്ഞോട്ടെ- പ്രണയം ഒരു സങ്കല്പം മാത്രമാണോ ?
    അത് സുഖമുള്ള ഒരു അനുഭൂതി അല്ലെ?

    ReplyDelete
  4. വരുംവരായ്കളാലോചിക്കാത്ത പ്രണയം മണ്ണടിഞ്ഞു പോയില്ലേ...ഇപ്പോ കവിതയിൽ മാത്രം കാണാം..
    വരികളിഷ്ടപെട്ടു...

    ReplyDelete
  5. വായിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും ഒരുപാട് സന്തോഷം നികു കേച്ചേരി

    ReplyDelete
  6. നല്ല വരികള്‍, നല്ല വാക്കുകള്‍,നല്ല ഭാവന ,എല്ലാം ചേര്‍ന്നപ്പോള്‍ നല്ലൊരു കവിത വളരെ ഇഷ്ടമായി വീണ്ടും വീണ്ടും വായിച്ചു

    ReplyDelete