Thursday, March 10, 2016

പൂരം

കാവിലെ പൂരത്തിനേറെ നാള്‍ മുമ്പെന്റെ- 
യുള്ളിലെ കോവിലില്‍ കൊടിയേറ്റമായ്. 
നാലല്ല നാല്പതു നാളുകള്‍ നീളുന്ന 
മേളത്തിനിന്നു കൊടികയറി. 

വീണ ശ്രുതിമീട്ടി പുളളുവന്‍ പാടുന്നു 
കൂടെക്കുടവുമായ് പുള്ളോത്തിയും. 
നാഗക്കളത്തില്‍ മുടിയഴിച്ചാടുന്നു 
പൂക്കുലയേന്തിയാക്കന്യകമാര്‍. 

വല്യമ്പലത്തില്‍ വരഞ്ഞ കളത്തിലായ് 
വര്‍ണ്ണപ്പൊടികള്‍ വിതറി മെല്ലെ, 
പാട്ടുകുറുപ്പന്‍മാര്‍ പാടുന്ന താളത്തില്‍ 
വേട്ടേക്കരന്‍ വില്ലുമേന്തി നിന്നു. 

കളിവിളക്കിന്‍ തിരിനാളം തെളിഞ്ഞങ്ങു 
കേളികൊട്ടുയരുന്നു ഹൃത്തടത്തില്‍. 
പച്ചയും കത്തിയും ആടിത്തിമിര്‍ക്കുന്നു 
മേളപ്പദങ്ങള്‍ക്കകമ്പടിയായ്. 

കുണ്ഡിനനന്ദിനീ മംഗലം കേട്ടെത്തും 
റിതുപര്‍ണ്ണ സൂതനാം ബാഹുകനായ് 
നൈഷധനെത്തുന്ന രംഗം തെളിയുന്നു, 
എന്‍മനം തേങ്ങുന്നു വിരഹാര്‍ദ്രമായ്.... 
എന്‍മനം തേങ്ങുന്നു വിരഹാര്‍ദ്രമായ് ....

No comments:

Post a Comment