Tuesday, January 20, 2026

ജീവപര്യന്തം

നടന്നൂ, പലതും, അരുതാത്തതായിന്നാട്ടിൽ!
സുമുഖൻ, നാട്ടിൽ പ്രമാണിയാം കെങ്കേമൻ
കത്തിയാൽ കുത്തിക്കൊന്നൂ, പാവമാം പെണ്ണൊരുത്തിയെ...

നടത്തീ വിചാരണ തീവ്രമായേറെ ക്കാലം. ഒടുക്കം നീതിപീഠം വിധിച്ചൂ ശക്തിയുക്തം ! 

ക്രൂരമാം കുറ്റം ചെയ്ത കത്തി, 
നീ അഴിക്കുള്ളിൽ കഴിയണം ആജീവനം, നിനക്കില്ല മാപ്പിനി!! 

ലഭിച്ചൂ നീതി, ഇരയ്ക്കൊടുവിൽ! എന്തുത്തമ വിധി, ഹാ!   സന്തോഷാശ്രു പൊഴിക്കാം നമുക്കിനി...

Saturday, January 17, 2026

വിരഹം

അന്യദേശത്തൊരർദ്ധരാത്രിയിൽ,
കൂരിരുട്ടിൽ 
ഒറ്റക്കുപെട്ടപോൽ..
ആർത്തിരമ്പുന്ന വൻസമുദ്രത്തിൽ ദിക്കറിയാതെ ഒറ്റയ്ക്കുഴലുമ്പോൽ..
ദുഷ്ടജെന്തുക്കൾ മേവും വനാന്തരേ ഏകയായ്‌ ചെന്നുപെട്ടുഴറുന്ന പോൽ
ഏറെമേളിൽ നിന്നൊറ്റ വീഴ്ചയിൽ 
അഗാധഗർത്തത്തിൽ ചെന്നു പതിച്ചപോൽ

എന്തുചെയ്യുമെന്നറിയാതെ ഭ്രമിക്കുന്നു, ഉള്ളുലയുന്നു 
താങ്ങാൻ കഴിയാതെ...

ഏതു സൂര്യൻ കരിഞ്ഞുവീഴ്ന്നെന്നാലും 
സൗരയൂഥം ക്രമംതെറ്റി ക്കറങ്ങിലും
ആരെതിർക്കിലും കൂടെയുണ്ടാവുമെന്നെന്നും ചൊന്നയാൾ മാറിനടക്കുന്നു! 

എന്നുമൊന്നായലിഞ്ഞുജീവിക്കുമെ-ന്നെത്രയാവർത്തി ആണയിട്ടെ,
ന്നിട്ടുമെത്ര
നിസ്സാരമായിപ്പറഞ്ഞു നീ,
എന്റെ ലോകത്ത് നീയിനി ഇല്ലെന്ന്!!

Friday, February 7, 2025

വാഗ്ദേവതേ, വാണീ

വാഗ്ദേവതേ,വാണീ
വാഴുകെൻ ഹൃത്തിൽ നീ
വരമായ് പുണ്യമായ്
അക്ഷര ശുദ്ധിയായ് 
വാക്കിലും നാക്കിലും
ഓരോ വരിയിലും അനുപമ സൗന്ദര്യ ലാളിത്യമായ്...

അറിവിന്റെ നിറവായി,
 സ്വരമായ്,നാദമായ്‌ അകതാരിലിരുളിനെ നീയകറ്റൂ..
എന്നിൽ, വിളക്കായ് വെളിച്ചമായ് നീ വിളങ്ങൂ...

മത്തമൊഴിയുവാൻ ചിത്തം തെളിയുവാൻ
വിത്തവും വിദ്യയും കൈ വന്നിടാൻ
മർത്യകുലമാകെ നിത്യം ഭജിക്കുമെൻ
സത്തേ, തിരുമുമ്പിൽ കുമ്പിടുന്നേൻ..

              

Wednesday, August 30, 2023

ഓണം

ഓണം.... തിരുവോണം...
പൂത്തിരുവോണം...

മലയാളക്കരയാകെ ഉത്സവലഹരിയിൽ മതിമറന്നാറാടും മഹോത്സവം....

ഓണം... തിരുവോണം...
പൂത്തിരുവോണം...


ജാതി, മതങ്ങളില്ലാ
ലിംഗ ഭേദങ്ങളില്ല,
സമ്പത്തിൻ തിരിവില്ല, പ്രായാന്തരങ്ങളില്ല...
എങ്ങും ആരവങ്ങൾ...
ഓണക്കളികളും വർണ്ണവൈവിധ്യംനിറഞ്ഞ മേളം!

സത്യധർമ്മം കാക്കാൻ ശിരസ്സുകുനിച്ചൊരാ നീതിഷ്ഠനാം ബലിത്തിരുമേനി തന്നോർമ്മ..
തോറ്റൊരാ മന്നനെ 
നെഞ്ചേറ്റിയിന്നും മാമലമക്കൾ പ്രണമിക്കുന്നൂ 
!!
ആർപ്പുവിളികളും വായ്ക്കുരവയുമാ-
യാഘോഷമോടെ എതിരേൽക്കുന്നൂ..


ഓണം... തിരുവോണം...
പൂത്തിരുവോണം...

Friday, June 30, 2023

ലയനം

നിന്റെ ഹൃദയം 
എന്റെ ഹൃദയത്തില്‍വച്ചു 
പൂട്ടിയെന്നും
താക്കോല്‍ കടലിലെറിഞ്ഞെന്നും നീ. 
നിന്റെ ഹൃദയം സുരക്ഷിതമാണ്.  
ഓര്‍ക്കുക 
അതിനി പുറത്തെടുക്കണമെങ്കില്‍ 
എന്റേത് 
കുത്തിക്കീറിവേണം

Monday, June 19, 2023

പ്രണയം--- ഒരു നിര്‍വചനം

ഉള്ളിന്റെയുള്ളില്‍
കനപ്പായി,കുളിരായി
മോഹമായ്‌ മിഴിവുറ്റ
സ്വപ്‌നമായി.
ഇടറുന്ന വീഥിയില്‍
ഒരു പിടിവള്ളിയായ്‌
തീരാവ്യഥകളില്‍
ഒരു സ്‌നേഹസ്‌പര്‍ശമായ്‌
ഇരുള്‍വീണ പാതയില്‍
പകച്ചു ഞാന്‍ നില്‍ക്കേ
വഴികാട്ടിയായ്‌
മുന്നില്‍ ചെറുതരി വെട്ടമായ്‌
എരിയുന്ന വേനലില്‍
തണലായി,
കലിതുള്ളും കാലവര്‍ഷ
ക്കൊടുങ്കാറ്റില്‍ കുടയായി,
തളരുന്ന മനസ്സിന്‍
കരുത്തായി,പിന്നെയും
മുന്നോട്ടുപോകുവാ-
നൂര്‍ജ്ജമായ്‌
നിനവിലും കനവിലും
തെളിയും പ്രതീക്ഷതന്‍ ചെറുതിരിനാളമാ-
ണിന്നെന്റെ പ്രണയം. 

Wednesday, March 29, 2023

വിഷുപ്പാട്ട്

വിത്തും കൈക്കോട്ടും...
വിത്തും കൈക്കോട്ടും...

വിത്തും കൈക്കോട്ടും
വിളിയുമായ് വീണ്ടും വിഷുപ്പക്ഷിയെത്തിയെൻ തൊടിയിലിന്നും.
മുമ്പേ കുലച്ചുമദിച്ചതുകാരണം ശുഷ്‌കിച്ച കൊന്നക്കു കുണ്ഠിതമായ് !

കണിയൊരുക്കാനായ് ചിരിച്ചൊരുങ്ങി, മെല്ലെ 
പാടത്തെ വെള്ളരിയെത്തി നോക്കി
നിറയെച്ചുവന്നഫലങ്ങളാൽ തലതാഴ്ത്തി മുറ്റത്തെ ചെന്തെങ്ങണിഞ്ഞൊരുങ്ങി.

കണ്ണനെയണിയിച്ചു, കണിയൊരുക്കി,പ്പിന്നെ കണ്ണുപൊത്തിപ്പയ്യെ ശ്രീലകത്തെത്തിക്കാൻ, 
കൈനീട്ടമേകുവാൻ നീയില്ലയെങ്കിൽ
ഈ ദിനമെങ്ങിനെ വിഷുവായിടും, എനിക്കീദിനമെങ്ങിനെ വിഷുവായിടും!

പൂക്കൊന്ന വാടിക്കൊഴിഞ്ഞു

പൂക്കൊന്ന വാടി കൊഴിഞ്ഞു...
എന്റെ ഈണങ്ങൾ പാതിമുറിഞ്ഞു..
നീയില്ലയെങ്കിൽ, നിന്നോർമ്മകളില്ലെങ്കിൽ
എൻ ശിഷ്ട ജന്മം വ്യർഥം...

പൂമണം തിങ്ങുമീ നിറസന്ധ്യയിൽ ദൂരെ വാസന്ത ചന്ദ്രൻ ഉദിച്ചുയരെ... പ്രണയം തുളുമ്പും നിൻ വാക്കുകളും പേറി ഒരു  ചെറുതെന്നലിന്നൊഴുകിയെത്തി!

ഇന്നെന്റെയുള്ളിലും പൗർണ്ണമിയായ്‌,
ആയിരം നക്ഷത്രമുദിച്ചുയർന്നൂ..

പാതി മുറിഞ്ഞൊരാ ഈണങ്ങളിൽ
നിൻ വാക്കുകൾ കോർത്തപ്പോൾ പുതുമാല്യമായ്!
നോവുകളൊക്കെയും പഴങ്കഥയായ്‌,
എന്നുള്ളിൽ നീ പെയ്തൂ പുതുമഴയായ്!

പൂക്കൊന്ന വീണ്ടും തളിർത്തൂ..
നമ്മിൽ നഷ്ട വസന്തങ്ങൾ തിരികെയെത്തീ...

Thursday, March 23, 2023

കവിതാ ദിനാശംസകൾ

കഠിനം മീനച്ചൂടിൽ
ചുട്ടു നീറിയിരിക്കെയെൻ മനസ്സിൻകോണിലലസം വന്നുമുട്ടിയതാരു നീ!
പണ്ടെന്നോടിടഞ്ഞുപോയെങ്ങോമറഞ്ഞകവിതയോ!വെറുതേ കലമ്പിത്തുള്ളും കുറെയക്ഷരക്കൂട്ടമോ!


Wednesday, March 1, 2023

ജീവനം

തീർത്തും ഒറ്റപ്പെട്ടെന്നു തോന്നുന്ന ചില സമയങ്ങളിൽ പ്രിയമുള്ളൊരാൾ നമ്മെ ജീവിതത്തോട് എത്രമാത്രം അടുപ്പിക്കുന്നുണ്ടെന്ന് അവരൊരുപക്ഷെ അറിയുന്നുണ്ടാവില്ല!
ചിലപ്പോളത് വിരൽത്തുമ്പിലൊരു നനുത്ത സ്പർശമാവാം
ചിലപ്പോൾ ഒരു വിളിയാവാം
ഒരു വാക്കാവാം
മറ്റു ചിലപ്പോൾ ഒന്നും മൊഴിയാതെയുള്ള ഒരു മിഴിയിളക്കം പോലുമാവാം...

Wednesday, August 5, 2020

മോഹം

എനിക്കെന്തുമോഹം, ജലംപേറി ദൂരെ പറന്നെത്തി മഴയായ് പെയ്തൊന്നൊഴിയാൻ, 
ഇനിയും മുളക്കാത്ത വിത്തിന്റെയുള്ളിലെ  കരിയാത്തമോഹമായ് മെല്ലെ ത്തളിർക്കാൻ !

എനിക്കെന്തു മോഹം, 
കുളിർത്തെന്നലായൊന്നു മുങ്ങിക്കുളിച്ചീറനോടങ്ങലയാൻ, 
അമ്മിഞ്ഞയുണ്ടു മയങ്ങുന്ന കുഞ്ഞിളം കവിളിൽ കളിയായി മെല്ലെത്തഴുകാൻ ! 

എനിക്കെന്തുമോഹം, ഇലത്തുമ്പിലൊന്നിൽ ഞാന്നിറ്റി, മഞ്ഞിൻകണമായി മിന്നാൻ, 
മേഘമൊഴിഞ്ഞു തെളിഞ്ഞൊരാകാശത്തിൻ തുണ്ടമെന്നിൽപേറി മേനിനടിക്കാൻ ! 

എനിക്കെന്തുമോഹമീ, പ്പകലിന്നുമിരവിന്നുമിടയിലെയന്തിച്ചുവപ്പായിമാറാൻ, 
പിരിയാൻമടിക്കുന്ന കമിതാക്കൾകൈമാറും 
ചുടുചുംബനത്തിന്റെ മാധുര്യമാവാൻ ! 

എനിക്കെന്തുമോഹമീ , രാക്കാറ്റിലേറി പ്പടരുന്നമുല്ലപ്പൂമണമായി മാറാൻ, 
ആറടി മണ്ണിലുറങ്ങുന്നൊരായിരം 
പേരറിയാത്തോർക്ക് സൗരഭ്യമേകാൻ

എനിക്കെന്തുമോഹം, ഇലച്ചാർത്തുമെല്ലെപ്പകുത്തരിച്ചെത്തും നിലാത്തുണ്ടമാവാൻ, 
വീഥിയോരങ്ങളിൽ  തനിയേയുറങ്ങുന്ന അഗതിയാം പഥികന്റെ ചെറുവെട്ടമാവാൻ !

Monday, June 1, 2020

എനിക്ക് ശ്വാസം മുട്ടുന്നു

വർണ്ണവിദ്വേഷങ്ങൾ പുണ്ണായ് വളർന്നൊരാ 
ചെന്നായയെ വെല്ലും ക്രൗര്യമേ നിന്നുടെ 
കായബലത്തിലമർന്നുഞരങ്ങവേ ശ്വാസത്തിനായി പിടഞ്ഞുരുവിട്ടൊരാ 
പാവം മനുഷ്യന്റെയാർത്തനാദ-
മൊരു കാഹളമായി മുഴങ്ങുന്നു, 
വീഥിയിൽ ;ഏറ്റുപാടുന്നതിന്നായിരം നാവുകൾ... 
ഇല്ല നിനക്കിനി മാപ്പില്ല,നിങ്ങൾത-
ന്നന്ത്യമടുത്തു, കരുതിയിരിക്കുക !

Saturday, April 18, 2020

ജാമി 3:

നിന്റെ സുന്ദരമുഖം  വീണ്ടും  ദർശിക്കുന്ന മാത്രയിൽ ഞാനീ ജീവിതപ്പായ വീണ്ടും തെറുത്തുവയ്ക്കും. 
ആ പരമാനന്ദത്തിൽ  ചിന്തകളുടെ ചരട്  കയ്യിൽനിന്ന്
വഴുതിവീഴുകയും
എന്റെ സ്വത്വം നഷ്ടപ്പെടുകയും
 ചെയ്യും. 
നിനക്കെന്നെ കാണാനാവില്ല, 
എന്നിലെ ഞാനെന്നേ പറന്നകന്നതല്ലേ ;
നീയെന്റെ ആത്മാവായി മാറും, എന്റേതിനു പകരം. 
സ്വത്വചിന്തകളെല്ലാ
മകലും. 
നീന്നെ , നീന്നെ മാത്രം, എനിക്കവിടെ കാണാനാവും ;
സ്വർഗ്ഗത്തേക്കാൾ വിലപ്പെട്ട, ഭൂമിയെക്കാൾ പ്രിയമായ അവിടെ നീയടുത്തുണ്ടെങ്കിൽ  ബാക്കിയെല്ലാം വിസ്മൃതിയിലാവും.

ജാമി 2

കറുത്ത രാത്രിയിൽ ചന്ദ്രൻ മറഞ്ഞിരിക്കുന്നതുപോലെ  എന്നിൽനിന്നു നിന്റെ മുഖം മറയ്ക്കുമ്പോൾ 
ഞാൻ കണ്ണീർത്തുള്ളികളാകുന്ന  താരങ്ങൾ  പൊഴിക്കുന്നു. 
എന്നിട്ടും, തിളങ്ങുന്ന ഈ  താരങ്ങളുണ്ടെന്നാലും എന്റെ രാത്രി ഇരുണ്ടുതന്നെയിരിക്കുന്നു.

 - ജാമി

Friday, April 10, 2020

ജാമിയുടെ കവിത

അടയാളമില്ലാത്തവൻ അധിവസിക്കുന്ന ഏകാന്തതയിൽ, 
പ്രപഞ്ചം മുഴുവൻ നിസ്വാർഥതയുടെ മൂടുപടത്തിൽ മറഞ്ഞിരിക്കുന്നവേളയിൽ
നീയും ഞാനുമെന്ന വേർതിരിവുകളിൽ നിന്ന്, 
എല്ലാ  ദ്വന്ദങ്ങളിൽനിന്നുമൊഴിഞ്ഞ്,  
ആ ഒന്നെന്ന പരമാധികാരിയിൽ മാത്രമായി  മഹാസൗന്ദര്യം അപ്രകടമായി നിലനിൽക്കുന്നു. 
സ്വന്തം പ്രകാശത്താൽ എല്ലാ ആത്മാക്കളേയും  വശ്യമാക്കുന്നതിൽ നിറഞ്ഞ്,  കാണാത്തതിനാൽ മറക്കപ്പെട്ട്, വല്ലായ്മയുടെ കറപുരളാത്ത 
വിശുദ്ധിയുടെ സത്തയായി  വിരാജിക്കുന്നു.
അതിന്റെ സൗന്ദര്യം പ്രതിഫലിപ്പിക്കാൻ ഒരു കണ്ണാടിക്കും ആവതില്ല, 
കൂന്തലൊതുക്കുവാൻ ഒരു മുടിപ്പിന്നുനുമാവില്ല. 
പുലർകാലത്തെന്നലിനാവില്ലതിന്റെ കാർകൂന്തലിളക്കുവാൻ,  ഒരു സുറുമക്കുമതിന്റെ കണ്ണിണകൾക്ക് തിളക്കമേറ്റാനോ
പീച്ചു പഴങ്ങൾക്ക് 
ഹയസിന്തുപുഷ്പങ്ങൾ പോലെയുള്ള മുടിച്ചുരുളുകളാൽ നിഴൽ വീണ കവിളിണകൾക്കു തുടുപ്പേറ്റാനോ ആവില്ല.
കാക്കപ്പുള്ളികൾക്കൊന്നുമതിന്റെ മുഖകാന്തിക്കഴകേറ്റാനാ വില്ല. 
ഏതൊരു കണ്ണുകൾക്കുമതിന്റെ രൂപം ദർശിക്കാനുമാവില്ല. 
അതിനായി മാത്രമത് പ്രണയഗാനമാലപിക്കുന്നു,  വാക്കുകൾക്കതീതമായ അളവിൽ. 
സ്വയം മരണത്തിന്റെ ചൂണ്ടലെറിയുന്നു.

കരുതിയിരിക്കുക ! 'അവനാണ് സൗന്ദര്യത്തികവെന്നും നമ്മളവന്റെ പ്രണയികൾ' എന്നും പറയാൻ വരട്ടെ.
നീ അങ്ങനെത്തന്നെയാണ്, എന്നാൽ ആ കണ്ണാടിയും അതിൽ പ്രതിബിംബിക്കുന്ന അവന്റെ മുഖവും...

Tuesday, March 17, 2020

കോവിഡ് -19


പരക്കെ നാടിനെ കുരുക്കിലാക്കിയീ പെരുത്ത മാരിയിന്നരങ്ങു വാഴവേ  
കടുത്ത വ്യക്തിത്വ ശുചിത്വ മാർഗ്ഗത്താ -
ലറുത്തുമാറ്റിടാം മഹാ വിപത്തിനെ. 

പുറത്തിറങ്ങിയാലതീവ  ജാഗരായ്, 
പതുക്കെ മൂടണം മുഖം ചുമയ്ക്കുകിൽ. 
നമിക്കണം കൈകൾപരസ്പരം കൂപ്പി,
വരിഞ്ഞുപുൽകേണ്ട സുഹൃത്തിനെപ്പോലും. 

ഇടക്കിടെ കയ്യ് കഴുകണം സോപ്പാൽ, കുറക്കണം ചുറ്റിനടത്തമല്പനാൾ 
അവശ്യമില്ലെങ്കിലലച്ചിൽമാറ്റിയി-ട്ടകത്തിരിക്ക നാം അതേറ്റമുത്തമം !

Saturday, November 23, 2019

കള

കള 

ഒന്നിനും കൊള്ളാത്തവളായതിനാലല്ല 
നിന്നെ പറിച്ചുമാറ്റുന്നത് 
എനിക്കു നിന്നെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ടാണ്
ക്ഷമിക്കുക

ആരെങ്കിലുമൊരുനാള്‍
നിന്നെ നീയായ് 
തിരിച്ചറിഞ്ഞേക്കാം, 
അന്ന് 
കള വിളയും വിള കളയുമായ് മാറിയേക്കാം

Tuesday, December 25, 2018

പെൺകരുത്തിൻ അടയാള മതിൽ

ഇന്നീക്കയ്കളിൽ ബന്ധനമില്ല
ഇന്നീക്കാലുകൾ കെട്ടിയിട്ടില്ല
ഇന്നു ഞങ്ങൾ ഉയിർത്തെഴുന്നേറ്റോർ
ഒന്നിച്ചൊറ്റയായ് വന്മതിൽ തീർത്തോർ.

പണ്ടു നിങ്ങൾ മിഴി തുറിച്ചെന്നാൽ
മണ്ടിയോടിയ പേടമാനല്ല.
വേണ്ട, വേണ്ടാ ഭയപ്പെടുത്തേണ്ട
ധൈര്യമുള്ളോർ,വനിതകൾ ഞങ്ങൾ.

ദേവിയാക്കേണ്ട,ശ്രീകോവിൽ വേണ്ട
പാദപൂജയും നേദ്യവും വേണ്ട
തലയിലേറ്റേണ്ട,കാൽക്കലുമല്ല
തുല്യതക്കായ് പൊരുതുവോർ ഞങ്ങൾ.

ഇല്ല ജാതി,മതങ്ങളും വർണ്ണ-
വൈരവുമില്ല ഞങ്ങളൊന്നാണേ!
വിഭജനത്തിന്റെയല്ലിതു,മൂല്യങ്ങൾകാത്തു-
രക്ഷിക്കും പെൺകരുത്തിൻ മതിൽ.

ഇന്നുഞങ്ങളുയിർത്തെഴുന്നേറ്റോർ
ഒന്നിച്ചൊറ്റയായ് പെൺമതിൽ തീർത്തോർ കണ്ടുകൊള്ളൂ,ഇളക്കമേൽക്കില്ലാത്ത പെൺകരുത്തിന്നടയാളമീ മതിൽ!

Friday, November 23, 2018

ആക്രമണം

ഞങ്ങൾ നിന്റെ വാഹനം തടഞ്ഞു നിർത്തി കേടുപാട് വരുത്തിയല്ലേ ഉള്ളൂ !
ഞങ്ങൾ നിനക്കു ചുറ്റും
കൂടിനിന്ന് തെറിവിളിച്ചല്ലേ ഉള്ളൂ !
ഞങ്ങൾക്ക് അപ്രിയമായത്
പറഞ്ഞാൽ  ജീവനെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയല്ലേ ഉള്ളൂ !
ഇതിനൊക്കെ ആക്രമണമെന്ന് പറഞ്ഞാൽ
ഞങ്ങൾ ശൂലം വയറ്റിൽ കേറ്റുമ്പോഴും
തോക്കിനാൽ ജീവനെടുക്കുമ്പോഴും കെട്ടിയിട്ടടിച്ചുകൊല്ലുമ്പോഴും
നിങ്ങൾ എന്തു പേരിട്ടു വിളിക്കും !

Friday, November 16, 2018

വിശ്വാസസംരക്ഷണം

ധർമ്മത്തെ നേരിടാൻ കല്ലും കവണയും
നേരിനെ പച്ചത്തെറിയാലകറ്റിടാം
വാക്കിനെ വാക്കാൽ തടുക്കാൻകഴിയാ-
ത്തോർക്കായുധം തീയും വടിയുമുലക്കയും !