Tuesday, June 30, 2015

ആര്‍ത്തലച്ചെത്തി ,
പെയ്തൊഴിയുന്ന  പേമാരിയായല്ല ,
അദൃശ്യ,യെന്നാല്‍,
സദാ നിന്നെ തലോടുന്ന
കുഞ്ഞിളം തെന്നലായ്
തീരാനെനിക്കിഷ്ടം.

Friday, June 19, 2015

ഹൃദ്യം

ഏറ്റം ഫലഭൂയിഷ്ഠമാമിടം
മർത്ത്യ  ഹൃത്തടം
രാഗ ദ്വേഷമോ
സ്നേഹ സംശയങ്ങളോ
വിത്തേതുമാകട്ടെ
തഴച്ചു വളരുന്നോരു
മണ്ണിത്

Thursday, August 15, 2013

ഞാനോ സ്വതന്ത്ര !

ചന്തമായ്‌ മൂന്നു വര്‍ണ്ണങ്ങളൊന്നാക്കി
നെയ്തതിന്‍ മധ്യേ ചക്രം വരച്ചൊരീ
ചേല നന്നായുടുപ്പിച്ചു നിങ്ങളെന്‍ കാതിലോതുന്നു:
'അമ്മേ, സ്വതന്ത്ര നീ.'

ഞാനനങ്ങുമ്പോള്‍ നിങ്ങള്‍ കേള്‍ക്കുന്നുവോ
കാലില്‍ നിന്നും കിലുകിലാരവം?
കാല്‍ച്ചിലങ്ക തന്‍ ഝങ്കാരമല്ലിത്‌
പാരതന്ത്ര്യത്തിൻ ചങ്ങല ഝംഝനം .

മണ്ണും വിണ്ണും കൽക്കരിപ്പാടവും
സൂര്യതേജസ്സുപോലും ചരക്കാക്കി ,
വില്പനക്കായ്‌ നിരത്തിവക്കുന്നൊരീ

കാട്ടുകള്ളന്മാർ നാടുവാഴുമ്പോൾ

പിറന്ന മണ്ണിൽനിന്നാട്ടിയോടിച്ചൊരെൻ
കാട്ടുമക്കള്‍ വിശന്നലയുമ്പോള്‍
പിഞ്ചുകുഞ്ഞുങ്ങള്‍ പോലും കാമാര്‍ത്തരാല്‍
നിര്‍ദ്ദയം പിച്ചിച്ചീന്തപ്പെടുമ്പോൾ

സ്വതന്ത്രയല്ല ,
ഞാന്‍  നോവുന്നൊരമ്മ
. . .

മക്കളെത്തമ്മിൽ തല്ലിപ്പിരിക്കുന്ന
സ്പർദ്ധയൂട്ടി വളർത്തിത്തളർത്തുവാൻ 
മത്സരിക്കുന്ന ജാതി -മതങ്ങൾ തൻ
താഡനമേറ്റെൻ നെഞ്ചകം നീറുന്നു .

ജാതിഭേദങ്ങളില്ലാതെ മർത്യരെ
തുല്യരായിക്കരുതി പരസ്പരം
സോദരരായ്  കഴിയാൻ
ഗുരു തന്ന സ്നേഹമന്ത്രം
ചുവരെഴുത്തായ് മാറി
 
എന്റെ മേൽക്കൂര താങ്ങിനിർത്തുന്നൊരീ-
ത്തൂണുനാലുമൊരുപോലിളകുന്നു !


എന്റെ മേൽക്കൂര താങ്ങിനിർത്തുന്നൊരീ-
ത്തൂണുനാലുമൊരുപോലിളകു
മ്പോൾ
കരളു കത്തുന്നു ,സ്വതന്ത്രയല്ലിന്നു ഞാൻ
ആധിയേറുന്നു ,ഉള്ളം പിടയുന്നു .

പേടികൂടാതെ പെണ്‍മക്കൾ സ്വതന്ത്രരായ് ,
സ്വച്ഛചിത്തരായ് മേവുന്ന നാൾ, എന്റെ
കാട്ടുമക്കൾ മനുഷ്യരായ് വാഴുന്ന ,


മതങ്ങളേ റ്റിയ മതിലുകൾക്കപ്പുറം ,
മടിശ്ശീലതന്റെ വലിപ്പത്തിനപ്പുറം
ദേശ ,ഭാഷകളതിരുകൾ തീർക്കാത്ത
സ്നേഹ പാശത്താൽ നിങ്ങൾ പരസ്പരം
ബന്ധനസ്തരാകുന്നൊരാ നാളെന്ന് ,
അന്നുമാത്രമാണമ്മ സ്വതന്ത്ര
അന്നു മാത്രമീയമ്മ സ്വതന്ത്ര

Thursday, May 30, 2013

മൂന്നു പെണ്ണുങ്ങൾ


പുലരി
ആദ്യ സമാഗമ
നാണത്താലോ
തിരുനെറ്റിയിലെ
സിന്ദൂരത്തിൻ തരികളടർന്നു
പതിച്ചതിനാലോ
കവിളിണ ചോന്നു തുടുത്തു
പുലരീ

സന്ധ്യ
പിരിയും നേരം
വിരഹമമർത്താൻ
കഴിയാതിങ്ങനെ
ചുണ്ടുകടിച്ചു മുറിച്ചോ
 പെണ്ണേ!

നിൻ ചെഞ്ചുണ്ടിൻ
ചോരകലർന്നു തുടുത്ത
സമുദ്രത്തിരകളിൽ
വീണു മറഞ്ഞോ
സൂര്യൻ !

രജനി
പ്രാണപ്രിയനുടെ
ആത്മ ത്യാഗം
കണ്ടു നടുങ്ങി ,
സമനില തെറ്റീ
കറുത്തൊരു ചേല
വാരിച്ചുറ്റി
തലവഴിമൂടിയലയുന്നോ നീ !


Thursday, January 31, 2013

ഒറ്റച്ചിറകുള്ള പക്ഷി


ഓര്‍മ്മതന്‍ നേര്‍ത്തൊരു
അലപോലുമിളകാത്ത
മറവിതന്‍ കട്ടിക്കരിമ്പടത്താല്‍ മൂടി
നിന്റെലോകത്തുനിന്നെന്നെ
പ്പുറത്താക്കി
എങ്ങോട്ടുപോയി നീ,
എന്നെത്തനിച്ചാക്കി ?

സ്വപ്‌ന,മോഹങ്ങള്‍
ഒന്നിച്ചു പങ്കിട്ട
ബാല്യ കൌമാരങ്ങളെന്നേ
കഴിഞ്ഞുപോയ്‌.

ചിരിച്ചും കരഞ്ഞും
ഒന്നിച്ചുറങ്ങിയും
മൂന്നു ദശാബ്ദങ്ങ-
ളൊന്നായ് ക്കഴിഞ്ഞു നാം.


രണ്ടു ചിറകുകളൊന്നിച്ചു ചേര്‍ത്തു നാം
പാരതന്ത്ര്യത്തിന്റെ വേലികള്‍
ഖണ്ഡിച്ചു .

വീഴ്ചയില്‍ താങ്ങായു-
യുര്‍ച്ചയില്‍ കൂട്ടായി
ഓരോ ചുവടിലും
ഒന്നായ് നടന്നു നാം.

നിത്യ സൌഹാര്‍ദ്ദത്തിന്‍
നേരടയാളമായ്
നമ്മള്‍ തിളങ്ങീ,
നമിച്ചു ലോകം നമ്മെ.

ഒടുവിലൊരു നാളില്‍
എല്ലാം മറന്നു നീ
എന്നെ ചവിട്ടിക്കടന്നുപോയ്
നിര്‍ദ്ദയം !

ഇടനെഞ്ചിലൊരു കൊട്ട
ക്കനല്‍ കോരിയിട്ടിട്ട്

ചൂടകറ്റാനായി
വിശറിയാല്‍ വീശുന്നു.
നെഞ്ചകം പൊള്ളി
പ്പിടയുന്നതു കണ്ടു

തീകെടുത്താനായി
എണ്ണ നനക്കുന്നു !
പാതി പിന്നിട്ടൊരീ
ജീവിതപ്പാതയില്‍
ലക്ഷ്യമറിയാതുഴറി
നില്‍ക്കുന്നു ഞാന്‍ .

നെഞ്ചിലെരിയുന്ന കനലിനെ
ചിരികൊണ്ടു മൂടീട്ട്
എല്ലാം തണുത്തെന്നു
വെറുതെ നടിക്കുന്നു,

ഒറ്റച്ചിറകിനാല്‍ തപ്പിത്തടഞ്ഞു
പറക്കാന്‍ ശ്രമിക്കുന്നു,
ഞാന്‍ വീണു പിടയുന്നൂ...

കാലചക്രത്തിന്‍
ഭ്രമണം  നിലച്ചെങ്കില്‍
സൂര്യ ചന്ദ്രന്മാര്‍
ഉദിക്കാതിരുന്നെങ്കില്‍
ഭൂമി കുറച്ചിടെ
പിന്നോട്ടു ചലിച്ചെങ്കില്‍
പോയകാലങ്ങള്‍
തിരിച്ചു ലഭിച്ചെങ്കില്‍ .....



Thursday, September 27, 2012

മരണം


മരണം ഓര്‍ക്കാപ്പുറത്തല്ല   
കടന്നുവന്നത് .
അവസാനിക്കാന്‍ പോകുന്നു
എന്നുള്ള സൂചനകള്‍
മാസങ്ങള്‍ക്ക് മുമ്പേ കിട്ടി തുടങ്ങിയിരുന്നു.
അവസാനം,
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു രാത്രിയില്‍
അതു മൂര്‍ഝിക്കുകകയായിരുന്നു. 
വെന്റിലെറ്ററിന്റെ  സഹായത്തോടെ
നേര്‍ത്ത ഒരു ശ്വാസം മാത്രമായി
ജീവന്റെ കണികകള്‍ കുറച്ചു നാള്‍ കൂടി
നീട്ടി കിട്ടി.
ഇനി ഇതൊന്നു തീര്‍ന്നു കിട്ടിയാല്‍ മതി എന്ന്
സ്വന്തം മനസ്സുപോലും ആഗ്രഹിക്കാന്‍ തുടങ്ങിയ ശേഷമാണ്
അതു പൂര്‍ണ്ണമായി സംഭവിച്ചത്.
പതുക്കെയുള്ള മരണം
വേര്‍പാടിന്റെ ആഘാതം കുറയ്ക്കുമെന്ന്
അങ്ങനെയാണ് ഞാന്‍ അറിഞ്ഞത്.
ശവപ്പെട്ടിയിലെ  
അവസാനത്തെ ആണിയും അടിച്ചു കഴിഞ്ഞു.
ഇപ്പോള്‍ ഞാന്‍ സ്വസ്ഥയാണ്  .

Wednesday, September 12, 2012

ഒറ്റ നോട്ടം (ഒരു അമീര്‍ ഖുസ്രു കവിത )

എന്റെ രൂപം

എന്റെ സ്വത്വം


എല്ലാം നീ ഒറ്റ നോട്ടത്താല്‍


അപഹരിച്ചല്ലോ !


പ്രണയ 
വീഞ്ഞ് നല്‍കി

ഒറ്റ നോട്ടത്താല്‍


നീയെന്നെ ഉന്മത്തനാക്കി.


പച്ച വളകളണിഞ്ഞ


ലോലമായ എന്റെ കൈത്തണ്ടകള്‍

 

ഒറ്റ നോട്ടത്താല്‍ നീ നിന്റെ കൈക്കുള്ളിലാക്കി.

എന്റെ ജീവിതം ഞാന്‍ നിന്നിലര്‍പ്പിക്കുന്നു.


പ്രിയ ചായം മുക്കുകാരാ,


ഒറ്റ നോട്ടത്താല്‍ നിന്റെ ചായത്തില്‍ മുക്കി


എന്നെ നീ നിന്റെതാക്കി.


എന്റെ ജീവിതം പൂര്‍ണ്ണമായി


ഞാന്‍ നിന്നിലര്‍പ്പിക്കുന്നു.


ഓ നിസാം, ഒറ്റ നോട്ടത്താല്‍


നീയെന്നെ നിന്റെ വധുവാക്കി മാറ്റിയല്ലോ !


എന്റെ രൂപം


എന്റെ സ്വത്വം


എല്ലാം നീ ഒറ്റ നോട്ടത്താല്‍


അപഹരിച്ചല്ലോ !