Wednesday, March 31, 2010

ഭ്രാന്ത്

ഇന്നലെ ,
അങ്ങാടിയിലെ ഭ്രാന്തന്‍
പൊട്ടിച്ചിരിച്ചു,
എങ്ങിക്കരഞ്ഞു .
കൂവി വിളിച്ചു .
മീൻകാരി ചിരുതയെ ചീത്ത വിളിച്ചു .

അവര്‍ കണ്ടു രസിച്ചു .
ആര്‍ത്തു ചിരിച്ചു .

ഇന്ന് ,
ഭ്രാന്തൻ
പൊട്ടിച്ചിരിച്ചു ,
എങ്ങിക്കരഞ്ഞു ,
കൂവി വിളിച്ചു .
അമ്പലത്തിലെ ദേവിയെ
ചീത്ത വിളിച്ചു .

അവര്‍ കല്ലെറിഞ്ഞു ,
വാളെടുത്തു ,
തലയറുത്തു.

ഓട്ട വീണ കീശ

ഇന്നലെ ഈശ്വര ലോകം
കിനാവില്‍ കാണുമ്പോള്‍
സ്പിന്നിംഗ് മില്‍ തിരഞ്ഞു
അലഞ്ഞ കണ്ണുകള്‍.
എന്റെയും ഈശ്വരന്റെയും
നഗ്നത മറക്കാന്‍
വാഴയില തേടിയത്.
തുണിയില്ലാതെ നൃത്തം ചെയ്തു നടന്ന കാലനും
ആട്ടിയോടിക്കപ്പെട്ട എം.എഫ് ഹുസൈനും
കവിതയ്ക്ക് വിഷയമായത്...

ഈ മുള്‍വേലിക്കകത്ത്
മരവിപ്പിനും മടുപ്പിനും ഇരയായി...
ദിന രാത്രങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍
അക്ഷരങ്ങളുടെ തടവില്‍ നിന്നും
മോചനമില്ലാതെ ...
എഴുതിയതും
എഴുതി വച്ചതും
എന്നെ തുറിച്ചു നോക്കുന്നു...
കിളിവാതിലില്‍ ഒരിളം കാറ്റ്,
നിലാവിന്റെ ചീള് ...
ഇല്ല ഒന്നുമില്ല,
ഞാനീ തടവില്‍ തനിയെ...

ചിന്തകളില്‍ പതഞ്ഞ്
എന്നെ തേടി ഞാന്‍ ;
വഴികള്‍, കവലകള്‍ തോറും.
അക്ഷരങ്ങളെ പഴിച്ചു ,
തൂലികകളെ ചീത്ത വിളിച്ചു .
വെയില്‍ കത്തുമ്പോള്‍
നാരങ്ങാ വെള്ളം മാടി വിളിച്ചു.
ഓട്ട വീണ കീശയില്‍
അലസം നീങ്ങിയ വിരലുകള്‍‍.
വറ്റിയ കണ്ണീരും തുടര്‍ നടത്തയും.

Monday, March 29, 2010

ചോറ്റാനിക്കരയമ്മ

ഇന്നലെ ദേവി
എന്റെ സ്വപ്നത്തില്‍ വന്നു ,
സാക്ഷാല്‍ ചോറ്റാനിക്കരയമ്മ.
പറഞ്ഞിട്ട് അമ്മ വിശ്വസിച്ചില്ല ,
അച്ഛനും ,ചേച്ചിമാരും
ആരും വിശ്വസിച്ചില്ല .
എങ്കില്‍ വരച്ചുകാട്ടാന്‍
അവര്‍.
വരക്കാന്‍ തുടങ്ങിയ ഞാന്‍
ഞെട്ടിപ്പോയി.
എങ്ങിനെ വരക്കും !
നാടുകടത്തപ്പെട്ടാലോ !
അര്‍ദ്ധ നഗ്നാംഗിയായ
ദേവിയെ പട്ടുടുപ്പിച്ചു.
അമ്മ പറഞ്ഞു :
"അയ്യേ ,ഇത് ചോറ്റാനിക്കരയമ്മ അല്ല ".
എല്ലാരും പറഞ്ഞു :
"അയ്യേ ,ഇത് ചോറ്റാനിക്കരയമ്മ അല്ല ".

ഞാന്‍ സ്വപ്നം കണ്ടിട്ടേയില്ല ,
കുഴപ്പമില്ലല്ലോ ....

Thursday, March 25, 2010

ഗുല്‍മോഹറിന്‍ കീഴെ...

നീ ആമിയായും,
കമലയായും ,
മാധവിക്കുട്ടിയായും ,
ഒടുവില്‍
കമലാ സുരയ്യയായും
വാര്‍ത്തകളില്‍ നിറഞ്ഞു നിന്നപ്പോള്‍
ഒരിക്കലെങ്കിലും
നിന്നെ വന്നു കാണാന്‍
എന്റെ ഹൃദയം തുടിച്ചില്ല.

വലിയ വട്ടപ്പൊട്ടും,
കരിമഷി പടര്‍ന്ന കണ്ണുകളും
കടും നിറത്തിലുള്ള സാരിയുമായി
മാധവിക്കുട്ടിയെ
ഞാനൊരിക്കലും കണ്ടില്ല.
പര്‍ദ്ദയണിഞ്ഞ ,കുപ്പിവളയണിഞ്ഞ
സുറുമ എഴുതിയ സുരയ്യയേയും
ഞാന്‍ കണ്ടില്ല.

ഇന്ന് ,
രക്തസാക്ഷി മണ്ഡപത്തിനരികെ,
സന്ദര്‍ശകരുടെ തിരക്കില്ലാതെ,
മരുന്നുകുപ്പികളുടെ നിരയില്ലാതെ ,
പാറാവുകാരന്റെ വിലക്കുകളില്ലാതെ,
നീ ശാന്തമായുറങ്ങുന്ന
ഗുല്‍മോഹറിന്‍ കീഴില്‍
ആദ്യമായി ഞാന്‍ നിന്നെ തേടി വന്നു.
ഞാനും നീയുമെന്ന
കാലത്തിന്റെ ഒറ്റയടിപ്പാതയില്‍ നിന്നും
നീ മറഞ്ഞു പോയിട്ടും
അക്ഷരങ്ങളിലൂടെ ഞാനറിഞ്ഞ
നിന്നെത്തേടി ....

ബോധക്ഷയത്തിന്റെ ഒരു നിമിഷത്തില്‍
എന്റെ നെറുകയില്‍ പതിഞ്ഞ
നിന്റെ കൈപ്പടത്തിന്റെ
ഭാരമില്ലായ്മയില്‍ ,
മൂര്‍ധാവില്‍ നീ തന്ന ചുംബനത്തിന്റെ
ഊഷ്മളതയില്‍
ലയിച്ച്,
നിന്നെ അറിഞ്ഞു ഞാന്‍
ഈ ഗുല്‍മോഹറിന്‍ കീഴെ
അല്പമിരിക്കട്ടെ...

നീര്‍മാതളത്തിനും
ഗുല്‍മോഹറിനു മിടയില്‍
നീ താണ്ടിയ ദൂരം
മനസ്സാല്‍ താണ്ടട്ടെ .

(കഴിഞ്ഞ മാര്ച് 14 ന്‌ പാളയം ജുമാ മസ്ജിദിലെ കമലാ സുരയ്യയുടെ ഖബറിടം സന്ദര്‍ശിച്ച ശേഷം എഴുതിയത് )

Tuesday, March 23, 2010

ഒരു പഴങ്കഥ

ദാ അവിടെ
ഒരു കുന്നുണ്ട്
കുന്നില്‍
നിറയെ മരമുണ്ട് .
മരത്തില്‍
നിറയെ കിളിയുണ്ട് .
കിളികള്‍
പാടും പാട്ടുണ്ട് .

ദേ ഇവിടെയൊരു
വയലുണ്ട് .
വയലില്‍ വിളയും
നെല്ലുണ്ട് .
വയലിനു നടുവില്‍
തോടുണ്ട് .
തോട്ടില്‍ നിറയെ
മീനുണ്ട് .

മരങ്ങള്‍ വണ്ടി കയറി .
മണ്ണും വണ്ടി കയറി .
കുന്നിറങ്ങിയ മണ്ണ്
വയലിലായി .
കുന്നിലെ കിളികളും
തോട്ടിലെ മീനും,
വയലിലെ നെല്ലും
പഴങ്കഥയായി.

ഒടുവില്‍ .
മഴയും നമുക്ക്
പഴങ്കഥയായി

Friday, March 12, 2010

തുണ

പങ്ക

വേനല്‍ ചൂടില്‍
എന്നെ തുണച്ച
പങ്ക
കടക്കെണിയില്‍
അച്ഛന് തുണയായി. .


ഗ്യാസടുപ്പ്

അടുക്കളയിലെ പുകയില്‍ നിന്നും
മോചനം തന്ന ഗ്യാസടുപ്പ്
നാട്ടാരുടെ കുശുകുശുപ്പിലും
അമ്മയ്ക്കു തുണയായി .


തീവണ്ടി

വേഗങ്ങള്‍ താണ്ടാന്‍
തുണച്ച തീവണ്ടി
അച്ഛനമ്മാര്‍ക്കരികെ
എന്നെ വേഗമെത്തിച്ചു.

വിത

തോണ്ടക്കുഴിയിലൂടെ,
നെഞ്ചു മരവിപ്പിച്ചു
ആണ്ടിറങ്ങുന്നത് ...
എന്താവാം?
മരവിപ്പ്,
മടുപ്പ്...

ഞാന്‍ വേദനയെ പ്രണയിക്കുന്നു,
ഉന്മാദത്തേയും ഭ്രാന്തിനെയും...
അവയിലാണെന്‍ വിത ....
കൊയ്യുന്നതും അതേ കണ്ടത്തില്‍...

എന്നെ ഞെക്കിപ്പിഴിയാറുള്ള
ആ ചാവുന്ന വേദന തേടി
പാതിരാത്രിയോളമലഞ്ഞു.
എവിടെയും സുഖത്തിന്റെ
കാലൊച്ചകള്‍ !

മരവിപ്പ്
വിതയെ എതിരിടുകയാണ്...

എന്റെ മുറത്തില്‍ വിത്തുകള്‍ കരിയുന്നു.

വേദനയുടെ കരിവണ്ടി വരാന്‍കാത്ത്
ഈ വരമ്പത്ത്
വെറുതെയിരിക്കുന്നു ഞാന്‍.

വിത പോലുമില്ലാതെ...

ഹൃദയം പാകപ്പെടുത്താന്‍
സംഗീതമാകാം,
ശാസ്ത്രം അതംഗീകരിക്കുന്നുണ്ട് .
നൊമ്പര മുണര്ത്തി
നിശബ്ദതയിലേക്കും
അടിമത്തത്തിലേക്കും ...
ഭീതി പരത്തുന്ന പ്രഭാഷണങ്ങള്‍,
അതിലും സംഗീതം...
ശബ്ദ ഘോഷങ്ങളാല്‍
മായിക ലോകം തീര്‍ക്കാം .
നാളെയില്‍ നോക്കി
പ്ലാവില കണ്ടു നടന്നു പോകുന്നവര്‍.
ഭക്തിയും കാമവും
തുലാസില്‍ കിടന്നു ഇളിഞ്ഞു നോക്കി.
പ്ലാവിലയില്‍ കറ കണ്ടു
മലര്‍ക്കെ തുപ്പി.
ഛെ,
ഇത് കവിതയല്ല,
വിത പോലുമില്ലാതെ...