Saturday, July 11, 2009

ചതുരത്തിലെ ജീവിതം ...(കവിത)

നിരങ്ങിയെത്തിയ പാത്രത്തിന്റെ കിരുകിരുപ്പ്‌
ഉടലിനു പുളിച്ച വികാരമാകുന്നത്
ഏതു കാത്തിരിപ്പിന്‍ അലസതയില്‍..
മതിലുകള്‍ക്കുള്ളില്‍ ചതുരത്തില്‍
ജീവിതം തറഞ്ഞ്‌ എങ്കോണിച്ചത്
ലോകത്തിന്‍ തിമിരം പണിത ഉച്ചകളിലോ?
പാതിരാവിന്‍ വിറങ്ങലിച്ച ചിന്തയിലോ?

അല്ലയോ കാവല്‍ക്കാരാ,
നിന്റെ കണ്‍വെട്ടിച്ച് പോകാനാവില്ല,
വൃണത്തിലുമാ ചങ്ങല കടിക്കുന്നു .

വേദന വായിക്കപ്പെടാതെയായിട്ടു
കാലമെത്രയായി...
കലണ്ടര്‍ തൂങ്ങാത്ത ചുവരില്‍
ഇരുട്ടിനെ പകലായും
രാത്രിയായും എണ്ണാനാവാതെ
ഒരേയിരിപ്പിന്‍ ദീനത.

എങ്കിലുമോര്‍മ്മയുണ്ട്,
മുളന്തണ്ടിന്‍ കളി,
പോലീസ്, കള്ളന്‍ വേഷങ്ങള്‍...
കൊള്ളരുതാത്തവനെന്നു നാമം വീണത്‌
തെറ്റിനെ എതിരിട്ടപ്പോള്‍...

അമ്മിഞ്ഞപ്പാല്‍ കുടിച്ചതോര്‍മയില്ല,
ചോരമോണയുടെ ചിരിയും...
എങ്കിലുമോര്‍ക്കുന്നു,
വാരിയെല്ലുടച്ച ബൂട്ട്സുകള്‍,
പണ്ട് കുടിച്ച പാല്‍ കക്കിയതും...

ഇനിയൊന്നും ചോല്ലാനില്ല,
പുറപ്പാടിന്‍ ഒച്ച മുഴങ്ങുന്നു...
ചലം ചുരത്തും ദുര്‍ഗന്ധത്തിലൂടെ
മരണത്തിന്‍ സൈറനും

ജീവിതത്തിനു ചതുരാകൃതി,
കാഴ്ചക്കും...
എനിക്കായി ഒരുങ്ങുന്ന കയറിനും
ആരാചാര്‍ക്കും അതെ ആകൃതിയോ?

എങ്കിലും കയര്‍
കുഴങ്ങുന്നുന്ട് ,
അഴുകിയ കഴുത്തില്‍
ബലം കൊള്ളാനാവാതെ...

3 comments:

  1. ഉണ്ട്, അനുഭവിക്കാനാവുന്നുണ്ടീ കവിത,
    ആശംസകള്‍

    ReplyDelete
  2. Kayarinum chathurakriyakunna oru samayamundallo... Manoharam, Ashamsakal...!!!

    ReplyDelete
  3. ""അമ്മിഞ്ഞപ്പാല്‍ കുടിച്ചതോര്‍മയില്ല,
    ചോരമോണയുടെ ചിരിയും..."""
    ചേര്‍ന്ന വരികള്‍....
    ഒരു കുറ്റവാളി ജനിക്കുന്നത് മാതൃ വാത്സല്ല്യതിന്‍ അഭാവമാകാം...
    പ്രണയം.. രതി... കാമ മോഹങ്ങള്‍... ഇതിനപ്പുറം മഹാനീയമാനല്ലോ - മാതൃ ഭാവം..

    ReplyDelete