Monday, August 10, 2009

ആത്മഹത്യാ കുറിപ്പ്

വെളിച്ചത്തിന്‍ വാരിയെല്ലുടച്ചു
കടലാസില്‍ നാലുവരി കോറി
മുടി ചീകിയൊതുക്കി.
എളുപ്പം കാണാവുന്ന മട്ടില്‍
മേശമേല്‍ ഡയറിയും ഫോട്ടോയും.
ഏറ്റവും മികച്ച പെര്ഫ്യൂമില്‍...
നാളെ പത്രം പുറത്തുവിടുന്ന വാര്‍ത്ത
പിന്നെയാ ഫോട്ടോയും...
അവള്‍ എടുത്ത ചിത്രങ്ങളിലൊന്ന്
പ്രഭാതത്തില്‍ മുന്നിലെത്തുമ്പോള്‍
ആ മുഖത്ത്‌ മിന്നി മറഞ്ഞെക്കാവുന്ന
വികാരങ്ങളെയോര്‍ത്തു...
മുന്നില്‍ വന്നുപെട്ടു
മുഖം വെട്ടിച്ച് നടക്കാനാഞ്ഞ
ഭിക്ഷക്കാരനെ വിളിച്ചു
അഞ്ചു രൂപ ദാനമായി കൊടുത്തു...
അമ്പരന്ന മിഴികള്‍;
പിശുക്കനെന്ന
കുപ്പായമൂരി പോയ ആശ്വാസത്തോടെ...
എതിരെ വന്ന മുഖങ്ങളെ
ചിരിയാല്‍ എതിരിട്ടു.
ഓരോ മുഖവും അമ്പരപ്പോടെ...
തല കുമ്പിട്ടു നടന്നവന്‍
ഒറ്റ പൂരാടന്‍ എന്ന ദുഷ്പേര് നീക്കാന്‍
ഇടം വലം നോക്കി...
മേല്‍പ്പാലമില്ലാത്ത ലെവല്‍ ക്രോസ്സില്‍
വണ്ടികളുടെ നീണ്ട നിര
അസ്വസ്ഥതയുടെ തുരുത്തുകള്‍...
എങ്ങോ കുടുങ്ങിയ വണ്ടിയുടെ ചിത്രം
രാഹുകാലത്തിലേക്ക് വിരല്‍ ചൂണ്ടി.
രാഹുവില്‍ ചാവരുത്,
കണിയാന്‍ തലയില്‍ മൂളി.
മറ്റൊരു മുഹൂര്‍ത്തം കുറിക്കാന്‍
മടങ്ങുമ്പോള്‍,
ബന്ദിന്റെ പ്രതീകമായി
തലങ്ങും വിലങ്ങും പറക്കുന്ന കല്ലുകള്‍...
തല പൊട്ടി വീഴുമ്പോള്‍ നിരാശ,
ആത്മഹത്യാ കുറിപ്പ് പാഴായല്ലോ

No comments:

Post a Comment