Monday, August 3, 2009

ചിന്തച്ചന്തയിലിടറിയിടറി...

'ചിന്തക്കൊരു ചന്ത'
പരസ്യപ്പലകയില്‍ തൂങ്ങി
പരസ്യമായി നടന്നു.
പത്തെണ്ണത്തിന് പത്തുറുപ്പിക,
നറുക്കു വീണാല്‍
ഫോര്‍ഡ്കാര്‍ സമ്മാനം. . .

ഓരോ ഉടലും അതേ ഫലകം പേറി
ജാഥയായി . . .

താന്‍ വെട്ടി മാറ്റപ്പെട്ടാല്‍ ;
മറ്റൊരാളായി പരിണമിച്ചാല്‍?!
ഫയലില്‍ നിരങ്ങുന്ന കണ്ണുകള്‍,
പേനയുന്തുന്ന വിരലുകള്‍,
ഉടലും വസ്ത്രവും തന്റേതു.
പക്ഷെ ചിന്ത?

മറ്റൊരു ചിന്തയില്‍ ഇടറി
തിടുക്കത്തില്‍. . .
കൈകള്‍ ആഞ്ഞു വീശുമ്പോളും
ഉടല്‍ നീങ്ങാന്‍ മടിച്ചു.

കവാടത്തിലെ കുറിപ്പ്
എന്തിലേക്കു ചൂണ്ടുന്നതെ-
ന്നറിയാതെ ഹൃദയമഴിച്ച്
ദേഹപരിശോധനക്കു വിധേയനായി.

കാവല്‍ക്കാരന്റെ കണ്ണിലെ
അഗ്നിഗോളത്തില്‍ വിരണ്ടു.
മടങ്ങാനായുന്പോള്‍
നെഞ്ചു പിളര്‍ക്കുമെന്നു കുന്തം. . .

കണ്ണു കെട്ടി വലിക്കുന്നത്
എവിടെക്കെന്നറിയാതെ
ഓരോ ഉടലും ബലിമൃഗങ്ങള്‍ കണക്കെ. . .

അസ്ഥികളെടുക്കുമോ
പുതു വിപണിക്കലങ്കാരമാം
കളിപ്പാട്ടത്തിനായി. . .
ഇരുട്ടില്‍ നടക്കുമ്പോഴും
വെളിച്ചത്തിന്‍ പൊട്ടു കിട്ടുമെന്നാശ.

കുഴയുന്നൂ കൈകാലുകള്‍ ഇരുട്ടിലും മറ്റൊരിരുട്ടായി
ക്ഷയിക്കുന്നൂ ബോധവും. . .

കവാടം തുറക്കുമ്പോള്‍
കാണുന്നൂ ലോകമെങ്കിലും
അറിയില്ല ഞാന്‍
എന്നെത്തന്നെയും !!

1 comment: